ക്രൈസ്തവ നാമധാരികളായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ജീവിതത്തിന്റെ വസന്തം പിന്നിടുമ്പോള്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകാണുന്നുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ മരിച്ചുകഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകള്‍ വന്ന് അവരില്‍ സമ്പന്നരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാറുണ്ട്. മരണമടഞ്ഞ പൊന്‍കുന്നം വര്‍ക്കി സാര്‍ പാര്‍ട്ടിമെംബറായിരുന്നില്ല. ചെറുപ്പത്തില്‍ ഒരു കത്തോലിക്കാ പുരോഹിതനോടുണ്ടായ വ്യക്തിവിരോധം വാര്‍ദ്ധക്യംവരെ സഭയോട് മൊത്തമായി നിലനിര്‍ത്തിയ ഒരു വ്യക്തിമാത്രമായിരുന്നു അദ്ദേഹം. നല്ല വീടും പറമ്പും സ്വന്തമായി ഉണ്ടായിരുന്ന വര്‍ക്കി മാഷിനെ മാര്‍ക്‌സിസ്റ്റുകാരനാക്കി അദ്ദേഹത്തിന്റെ മൃതദേഹവും വസ്തുവകകളും സഖാക്കള്‍ അടിച്ചുമാറ്റി. തന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ശ്രീമാന്‍ പൊന്‍കുന്നവും ബന്ധുക്കളും രേഖാമൂലം പള്ളിക്ക് കൊടുത്ത ആഗ്രഹം സഫലമായില്ല. സഭയ്‌ക്കെതിരെ സംസാരിക്കുന്ന സമ്പന്നരെ മാര്‍ക്‌സിസ്റ്റുകാരാക്കുന്ന തന്ത്രം അങ്ങനെ സാധിച്ചെടുക്കുയും ചെയ്തു. ഇന്ന് പൊന്‍കുന്നം വര്‍ക്കി സ്മാരകം എന്ന പേരില്‍ പാര്‍ട്ടി ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പറമ്പും പുരയും. സ.പി.എം. എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ രോഗിയായിരിക്കെ അദ്ദേഹവും കുടുംബാംഗങ്ങളും പള്ളിയോട് അടുക്കുവാനും മരണശേഷം പള്ളിയില്‍ അടുക്കപ്പെടാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും അത് സാധിക്കുകയും ചെയ്തു. സഖാവ് മത്തായി ചാക്കോ സമ്പന്നനൊന്നുമായിരുനില്ലന്ന് തോനുന്നു. എന്തായാലും ഇത് സി.പി.എം നേതൃത്വത്തെ വിളറിപ്പിടിച്ചിരുന്നു. അന്നുമുതലുള്ള ആലോചനയിലാണ് മാര്‍ക്ക്‌സിസ്റ്റു പള്ളികള്‍ എന്ന ആശയം രൂപപ്പെടുത്തതെന്നു കരുതാവുന്നതാണ്.
കത്തോലിക്കനായിരുന്ന കാറല്‍ മാര്‍ക്ക്‌സ് രൂപപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ നിയമങ്ങളും ചട്ടങ്ങളും സഭയുടെ നിയമാവലിയോടും മറ്റു പലകാര്യങ്ങളിലും സാദൃശ്യമുണ്ട്. ക്രൈസ്തവര്‍ സ്വാതന്ത്രത്തോടെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ അടിമയെപോലെയാണെങ്കില്‍, (റോമാ 6:16) അവിടെ പറയുന്നതിന്റെ ചുരുക്കമിതാണ്, ഒന്നുകില്‍ മരണത്തിലേക്കുനയിക്കുന്ന പാപത്തിന്റെ അടിമകള്‍ അല്ലെങ്കില്‍ നീതിയിലേക്ക് നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍; ഇതില്‍ കമ്മ്യൂണിസ്റ്റുകള്‍ ആദ്യഭാഗത്ത് നില്‍ക്കുന്നു. അതായത് കമ്മ്യൂണിസ്റ്റുകള്‍ എന്നും അവരുടെ നേതാക്കളുടെ വെറും അടിമകള്‍ മാത്രമാണ്.
പ്രാര്‍ത്ഥനാ ജീവിതത്തിനായി കുറെക്കാലം വിരക്തിപാലിക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുമ്പോള്‍അല്ലാതെ പരസ്പരം നല്‌കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ച് ചേരുകയും വേണം (1 കൊറിന്തോസ് 7:5) ബൈബിളിലൂടെ തന്റെ മക്കളോട് ദൈവം ഇങ്ങനെ പറയുമ്പോള്‍, പാര്‍ട്ടി നേതാക്കളുടെ താല്പര്യപ്രകാരം ജീവിതാന്ത്യംവരെ പിരിഞ്ഞുനില്‍ക്കണമെന്ന ശാസന പാലിക്കുന്ന കമ്മ്യൂണിസ്റ്റുകളുണ്ട്. ഇടതു കമ്മ്യൂണിസ്റ്റായ കെ ആര്‍ ഗൗരിഅമ്മ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. വലതു കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഭര്‍ത്താവ് ടി.വി തോമസുമായി വേര്‍പിരിഞ്ഞു താമസിക്കണമെന്ന് ഇ എം എസ് നിര്‍ദ്ദേശിച്ചെന്നും അതനുസരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞു താമസിച്ചതെന്നും ഗൗരിയമ്മ മുന്‍മ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
പാര്‍ട്ടി മെംബറുമാരായ സഖാക്കള്‍ പലരും പാര്‍ട്ടി ഓഫീസില്‍വെച്ച് നേതാവിന്റെ നേതൃത്വത്തില്‍ കല്യാണം നടന്നതായി പ്രഖ്യാപിച്ച് കട്ടന്‍ കാപ്പിയും വടയും കഴിച്ച് ആശ്വസിച്ചിരുന്നു. കല്യാണം നടത്തികൊടുത്തവര്‍ പറയുമ്പോള്‍ കല്യാണമോചനവും നടത്തണമെന്ന അനീതിയാണ് കമ്മ്യൂണിസത്തില്‍ നടക്കുന്നതെന്നുമാത്രം. വിശ്വാസകാര്യങ്ങള്‍ പഠിച്ചൊരുങ്ങിവരുന്ന യുവപ്രായക്കാര്‍ക്ക് സഭ സ്തൈര്യ സ്തൈര്യലേപനം എന്ന കൂദാശ കൊടുക്കുന്നതുപോലെ പാര്‍ട്ടി ചിട്ടകള്‍ പഠിച്ചവര്‍ക്കുമാത്രമേ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടി അംഗത്വം കൊടുക്കുകയുള്ളു. സഭ വിശ്വാസികള്‍ക്കു സ്വാതന്ത്ര്യമാണ് കൊടുക്കുന്നതെങ്കില്‍ കമ്മ്യൂണിസം ശക്തമായ നിയമത്തിലൂടെ അടിമത്തം നടപ്പിലാക്കുന്നു.
വിശ്വാസികള്‍ക്ക് ജീവിതാന്ത്യത്തില്‍ അവര്‍ സുബോധത്തോടെ ആവശ്യപെടുമ്പോഴും ബോധം നഷ്ടപ്പെടുബോള്‍ ബന്ധുക്കളുടെ ആവശ്യ പ്രകാരവും സഭ രോഗിലേപനം (അന്ത്യകൂദാശ എന്ന് പഴയവാക്ക്) കൊടുക്കുന്നു. മാര്‍ക്‌സിസ്റ്റുകാരാകട്ടെ സുബോധം ഉണ്ടാകുന്നവര്‍ക്ക് മാത്രമേ അന്ത്യകൂദാശ (ഇവിടെ അന്ത്യകൂദാശയുടെ നിര്‍വ്വചനം പുറത്താക്കല്‍ എന്നാണ്) കൊടുക്കുകയുള്ളു. ഇങ്ങനെ അന്ത്യകൂദാശ ഏറ്റവരാണ് എം എന്‍ വിജയനും എം വി രാഘവനും ഗൗരിയമ്മയും നൂറുകണക്കിനു മാര്‍ക്‌സിസ്റ്റുകളും. സഖാവ് അച്ചുതാനന്ദനും അദ്ദേഹത്തിന്റെ ഭക്തര്‍ക്കും മൂന്‍പൊരു ഫെബ്രുവരിയില്‍ കോട്ടയത്തു നടന്ന പാര്‍ട്ടിയുടെ വലിയ പെരുനാളിന് അന്ത്യകൂദാശ കൊടുക്കുമെന്ന് പിണറായി തിരുമേനിയുടെ ഭക്തര്‍ പ്രചരിപ്പിച്ചിരുന്നു.
കേരള ഘടകം അന്ത്യകൂദാശ കൊടുത്ത കുറെ നേതാക്കള്‍ക്ക് കൊല്‍കൊത്ത ഹയരാര്‍ക്കി പുനഃപ്രവേശനം കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് നിഷേധിച്ചിരിക്കുകയാണ് കണ്ണൂരെ തിരുമേനിമാര്‍. ത്രിപുരയിലെ മാര്‍ക്ക്‌സിസ്റ്റു മുഖ്യമന്ത്രിയായിരുന്ന നൃപന്‍ ചക്രവര്‍ത്തിക്ക് സുബോധം ഉണ്ടായപ്പോള്‍ പാര്‍ട്ടികൊടുത്ത അന്ത്യകൂദാശമൂലം തനിച്ചൊരു കുടുസു മുറിയില്‍ നരകിച്ച് കഴിയേണ്ടിവന്നു. അദ്ദേഹം ബോധമറ്റുകിടന്നത് മാധ്യമങ്ങള്‍ കണ്ടെത്തിയപ്പോള്‍ പാര്‍ട്ടിയുടെ അഭിമാന സംരക്ഷണാര്‍ത്ഥം അന്ത്യകൂദാശ പിന്‍വലിച്ചെങ്കിലും അടുത്ത ദിവസംതന്നെ അദ്ദേഹം മൃതമാകുകയും ചെയ്തു. അന്ത്യകാലത്ത് ദരിദ്രനായിപോയ അദ്ദേഹത്തിന്റെ മൃതദേഹം പാര്‍ട്ടിക്ക് ബാദ്ധ്യതയാകുകയും ചെയ്തു.
നാലും കൂടുന്ന കവലകളില്‍ കുരിശുപള്ളികള്‍ സ്ഥാപിക്കുന്ന രീതി തുടങ്ങിയതും അവസാനിപ്പിച്ചതും കത്തോലിക്കരാണ്. ധന്യമായ വിശ്വാസജീവിതം നയിച്ചവരെയാണ് കത്തോലിക്കര്‍ വിശുദ്ധരും രക്തസാക്ഷികളുമൊക്കെയായി ഉയര്‍ത്തിക്കാട്ടുന്നത്. അതിന് ഏറെ നടപടിക്രമങ്ങള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റുകള്‍ക്ക് രക്തസാക്ഷികളാകാന്‍ ഒരു പ്രയാസവുമില്ല. അക്രമ സമരത്തിനുമുന്നില്‍ നിന്ന് വലിയ അക്രമം കാട്ടി ചത്തുവീഴുമ്പോഴും, രാത്രിയുടെ മറവില്‍ സംഘമായി നടത്തുന്ന കൊലപാതകത്തിനിടയില്‍ കൊല്ലപ്പെടുമ്പോഴും കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍ ഉണ്ടാകുന്നു. എപ്പോള്‍ എത്ര രക്തസാക്ഷികള്‍ വേണമെന്ന് പാര്‍ട്ടി നേതാക്കളാണ് തീരുമാനിക്കുന്നത്. സഭയുടെ രക്തസാക്ഷികളും കമ്മ്യൂണിസ്റ്റു രക്തസാക്ഷികളും തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും സഭയുടെ കരിശുപള്ളികളും, പാര്‍ട്ടിയുടെ മണ്ഡപങ്ങളും ആകാരത്തില്‍ ഒരുപോലെ തോന്നിക്കുന്നുണ്ട്. ആണ്ടുതോറും അവിടെ അനുസ്മരണപൂജകളും അര്‍പ്പിക്കുന്നു. ആള്‍ദൈവങ്ങളും വീരാരാധനയും ഇടതുപക്ഷത്താണ് ഇപ്പോള്‍ ഏറെയുള്ളത്. ലാവലിന്‍ കേസില്‍ നിന്നും ഊരിവന്ന വിജയനെ ആരാധ്യനായ സെക്രട്ടറി എന്നാണ് ഇപ്പോള്‍ അഭിസംബോധന ചെയ്യുന്നത്.
ചാകാന്‍ പോയി മൃതപരുവമാകുന്നവര്‍ക്കു വേണ്ടിയും പണക്കാരായ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടിയും നഗരങ്ങളില്‍ ആശുപത്രികള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയതും കത്തോലിക്കാസഭയുടെ സാര്‍വ്വത്രിക സ്വഭാവത്തെ പ്രത്യയശാസ്ത്രവല്ക്കരിച്ചപ്പോഴാണ്.
ക്രിസ്തീയഭവനങ്ങളില്‍ ജനിച്ച് കമ്മ്യൂണിസ്റ്റുകളായവര്‍ മരണശേഷം വെറും പറമ്പില്‍ മറവു ചെയ്യപ്പെടാന്‍ മടികാണിക്കാറുണ്ട് അവരുടെ ബന്ധുകള്‍ക്കും അതിനു താല്പര്യമില്ല. അവസാനക്കാലത്ത് വിപ്ലവ പ്രസ്താനങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ പള്ളിയോടും വിശ്വാസികളായ ബന്ധുക്കളോടും അടുത്ത് വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. മാനസാന്തരം വരുന്ന പാര്‍ട്ടിക്കാരുടെ ഈ സ്വകാര്യകാര്യം സഭയും അക്രൈസ്തവ മാര്‍ക്‌സിസ്റ്റുകളുമായുള്ള വാഗ്‌വാദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും കാരണമായി മാറാറുണ്ട് ഇതിനൊരു പരിഹാരം വേണ്ടെ? കമ്മ്യൂണിസ്റ്റുകളുടെ ഏരിയാ കമ്മറ്റിയോടനുബന്ധിച്ചെങ്കിലും മനോഹരമായ പള്ളിയും പാര്‍ട്ടി ശവക്കോട്ടകളും ഉണ്ടാക്കുക അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച ഗ്രാനൈറ്റ് ഫലകംവെച്ചുള്ള കുടുംബ കല്ലറയുമാകാം. അദ്ധ്വാനിക്കുന്ന സാധാരണ പ്രവര്‍ത്തകന് വെറും പറമ്പ് കുഴികാണം വാങ്ങി നീക്കിവെയ്ക്കാവുന്നതുമാണ്. അങ്ങനെ നാട്ടില്‍ സമാധാനം വിളയട്ടെ. സ്വന്തമായി പാര്‍ട്ടി ശവക്കോട്ടകള്‍ ഉണ്ടാക്കുനിടംവരെ മരിക്കുന്ന ക്രൈസ്തവ മാര്‍ക്‌സിസ്റ്റ്കളുടെ ശവം അവര്‍ക്ക് ആഗ്രഹമെങ്കില്‍ പള്ളി ശവക്കോട്ടയില്‍ മറവുചെയ്യാന്‍ പാര്‍ട്ടി സമ്മതിക്കേണ്ടതാണ്.
ക്രൈസ്തവര്‍ മരണാനന്തരജീവിതം സ്വപ്നം കാണുന്നവരും കമ്മ്യൂണിസ്റ്റുകള്‍ സമത്വ സുന്ദരലോകം ഇവിടെ സ്വപ്നം കാണുന്നവരും എന്നാണ് സഖാവ് പിണറായിയുടെ പ്രഖ്യാപനം; എന്നാല്‍ മുഖ്യമന്ത്രി ആയിരിക്കെ അച്ചുതാനന്ദന്‍ പറഞ്ഞത് മറ്റൊന്നാണ്, സഭകള്‍ ആത്മീയ വാദത്തിലൂടെ സാമൂഹിക പുരോഗതിക്കുവേണ്ടി ശ്രമിക്കുമ്പോള്‍ മാര്‍ക്ക്‌സിസ്റ്റുകള്‍ ശാസ്ത്രീയ സോഷ്യലിസത്തിലൂടെ അതേ കര്‍മ്മം ചെയ്യുന്നു എന്നാണ്. രണ്ടു മാര്‍ക്ക്‌സിസ്റ്റു നേതാക്കള്‍ക്കിടയില്‍ വൈരുദ്ധ്യാന്മക ഭൗതികസോഷ്യലിസം ഉടലെടുത്തിരിക്കുന്നു എന്നു നമുക്ക് അനുമാനിക്കാം.
ധന്യമായ ഒരു കമ്മ്യൂണിസ്റ്റുജീവിതം നയിച്ച വ്യക്തിയായിരുന്നു മരണമടഞ്ഞ മത്തായി ചാക്കോ എം.എല്‍.എ എന്നു പിണറായി വിജയന്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പുറത്തിട്ടലക്കി കുടുംബത്തെ കൂടി അവഹേളിച്ച പാര്‍ട്ടി സെക്രട്ടറിയുടെ നടപടി ഓരോ ക്രൈസ്തവ കമ്മ്യൂണിസ്റ്റുകളും ഒരു മുന്നറിയിപ്പായി ഓര്‍ത്തിരുന്നാല്‍ നന്ന്. മതവും രാഷ്ട്രിയവും കൂട്ടികുഴയ്ക്കരുതെന്ന് ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ വായ് തോരാതെ പ്രസംഗിക്കുബോഴും ഇതു രണ്ടും കൂട്ടി കുഴച്ച് അടവുനയം രൂപപ്പെടുത്തി അധികാരം പിടിക്കുന്നത് മാര്‍ക്‌സിസ്റ്റുകളുടെ തന്ത്രമാണ്. മത്തായി ചാക്കോയുടെ മൃതസംസ്‌ക്കാരം വിവാദമാക്കിയതുവഴി രാഷ്ട്രീയ നേട്ടമാണ് പിണറായി വിജയന്‍ ലക്ഷ്യംവെച്ചതും. കത്തോലിക്കാസഭാ നേതൃത്വത്തെ ഒരു മിത്രകീടമായി മാത്രം കണക്കിലെടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റു നേതൃത്വത്തിന്റെ തന്ത്രങ്ങളില്‍ മെത്രാന്മാരില്‍ ചിലര്‍ തെരഞ്ഞെടുപ്പുകാലത്ത് കുടുങ്ങാറുണ്ടെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
അവശേഷിക്കുന്ന ഒരേ ഒരു ചോദ്യം കത്തോലിക്കാ കമ്മ്യൂണിസ്റ്റുകളോടു ചോദിക്കട്ടെ! തൊഴുത്തുതേടുവാന്‍ കുളമ്പു പഴുക്കുന്നിടംവരെ കാത്തുനില്‍ക്കണമോ? ഉല്പാദന മേഖലകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് കോടികള്‍ സമ്പാദിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും, നാടിന്റെ വികസനത്തെയെല്ലാം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലുകളെന്ന് പറഞ്ഞെതിര്‍ക്കുകയും തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ തള്ളിപറഞ്ഞതിനെയെല്ലാം കമ്മീഷന്‍ വാങ്ങി തിരികെ കൊണ്ടുവരികയും ചെയ്യുന്ന കമ്മ്യൂണിസ്റ്റു വരട്ടുവാദക്കാരും നാടിനാപത്താണ്. സുബോധത്തോടെ അവരെ തള്ളികളയാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
മൊബൈല്‍: 944 614 0026