
ദുബൈ: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകള്‍ക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണാഭരണങ്ങളുടെ വില പരിധി രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുന്നു. നിലവില്‍ ഇത് 20,000 രൂപയാണ്. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യം പ്രഖ്യാപിച്ചേക്കും. വിദേശത്തു നിന്ന് വരുന്ന സ്ത്രീകള്‍ക്ക് ധരിക്കാവുന്ന സ്വര്‍ണത്തിന്‍െറ വില പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്, ആന്‍േറാ ആന്‍റണി എം.പി എന്നിവര്‍ ധനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. പരിധി രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ഈ നിവേദക സംഘത്തിനാണ് മന്ത്രി ഉറപ്പുനല്‍കിയത്.
പ്രവാസികളടക്കമുള്ള സ്ത്രീകള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഈ നിയമ ഭേദഗതി എത്രയും പെട്ടെന്ന് നടപ്പാകുമെന്ന് ആന്‍േറാ ആന്‍റണി എം.പി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിദേശത്തു നിന്ന് വരുന്ന സ്ത്രീകള്‍ക്ക്, ധരിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ പേരില്‍ വിമാനത്താവളങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിമാര്‍ക്കൊപ്പം ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അദ്ദേഹത്തിന്‍െറ ഭാഗത്തു നിന്ന് മികച്ച പ്രതികരണുണ്ടായതെന്നും എം.പി വ്യക്തമാക്കി. കുറഞ്ഞ അളവിലുള്ള സ്വര്‍ണാഭരണങ്ങള്‍ മലയാളി സ്ത്രീകളുടെ നിത്യ ജീവിതത്തിന്‍െറ ഭാഗമാണ്. 20,000 രൂപയില്‍ കൂടുതല്‍ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ നികുതി നല്‍കണമെന്നാണ് നിയമം. സ്വര്‍ണത്തിന് പവന് 1,500 രൂപ വിലയുള്ളപ്പോഴാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. താലി മാലയും മഹറും ധരിച്ച് യാത്ര ചെയ്യുന്നവര്‍ പോലും നികുതി നല്‍കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അടിയന്തരമായി പരിധി ഉയര്‍ത്തണമെന്നുമാണ് ധനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ആന്‍േറ ആന്‍റണി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന് കസ്റ്റംസ് തീരുവ നല്‍കണമെന്നാണ് നിയമം. ഇതിന്‍െറ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നതായി ഈ മാസം 23ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം പതിനെട്ടിന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മയോട് 12,000 രൂപ നികുതി നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് അവസാന അനുഭവം. അതിന് മുമ്പ് അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ കോട്ടയം സ്വദേശി ടെസി എഡിസനും കഴിഞ്ഞ ജനുവരി 31ന് ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ ഒരു വീട്ടമ്മക്കും ഉദ്യോഗസ്ഥരില്‍ നിന്ന് സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു.
സ്വര്‍ണത്തിന് വളരെ വില കുറവായ കാലത്തെ നിയമം പിന്‍വലിക്കുകയോ പരിധി ഉയര്‍ത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് ദുബൈ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും കഴിഞ്ഞയാഴ്ച പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം നല്‍കിയിരുന്നു.

ദുബൈ: 20,000 രൂപക്ക് മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്ത്രീകളില്‍ നിന്ന് നികുതി ഈടാക്കാമെന്ന നിയമത്തിന്‍െറ മറവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി.
ഇന്ത്യയില്‍ നിലവിലുള്ള ഈ പഴയ നിയമം ഈയിടെ പൊടിതട്ടിയെടുത്തതാണ് യാത്രക്കാര്‍ക്ക് വിനയാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന് തീരുവ നല്‍കണമെന്നാണ് നിയമം. നിലവില്‍ പവന് 22,000 രൂപയിലധികം വിലയുള്ളതിനാല്‍ ഈ നിയമമനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല. സ്വര്‍ണ കള്ളക്കടത്തും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവത്രെ. ഇതിന്‍െറ പേരിലാണ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. നിയമം വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സ്ഥിരമായി യാത്രചെയ്യുന്നവര്‍ പോലും ഈ നിയമത്തെ കുറിച്ച് തീര്‍ത്തും അജ്ഞരുമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് നിയമത്തിന്‍െറ പേരില്‍ ഏറെ പ്രയാസമനുഭവിക്കേണ്ടി വന്നതായി പരാതിയുണ്ട്. പതിവായി ധരിക്കുന്ന ആഭരണങ്ങളുടെ പേരില്‍ അപ്രതീക്ഷിതമായി ആയിരങ്ങള്‍ നികുതി ആവശ്യപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഈ മാസം പതിനെട്ടിന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മയോട് 12,000 രൂപ നികുതി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഷാര്‍ജയില്‍ ഗ്രോസറി നടത്തുന്ന തൃശൂര്‍ എടമുട്ടം മുരിങ്ങാത്തോട് സ്വദേശി ജമാലുദ്ദീന്‍െറ ഭാര്യ നഫീസക്കാണ് ഈ ദുരനുഭവമുണ്ടായത്. പതിവായി ഉപയോഗിക്കുന്ന കുറച്ച് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. നിയമത്തെക്കുറിച്ച് നേരത്തെ അറിവില്ലാതിരുന്ന ജമാലുദ്ദീന്‍ ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മാന്യമായ മറുപടി ലഭിച്ചില്ലെന്ന് ഇദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകളടക്കം ഒട്ടേറെ യാത്രക്കാരെ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തടഞ്ഞുവെച്ചിരുന്നു. നാട്ടില്‍ നിന്ന് വരുമ്പോള്‍ ധരിച്ച ആഭരണങ്ങള്‍ക്കും നികുതി ആവശ്യപ്പെട്ടിരുന്നുവത്രെ.
നാട്ടില്‍ നിന്ന് വരുമ്പോള്‍ ആഭരണങ്ങള്‍ തൂക്കി കണക്കാക്കി അത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും അല്ലാത്തവക്ക് നികുതി നിര്‍ബന്ധമാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഗ്രാമിന് 300 രൂപ വീതം നല്‍കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത്തരം നിയമത്തെക്കുറിച്ച് അറിയില്ലെന്നും കൈയില്‍ 12,000 രൂപ എടുക്കാനില്ലെന്നും നഫീസ അറിയിച്ചപ്പോള്‍ നികുതി പകുതിയായി കുറക്കാന്‍ ഇദ്യോഗസ്ഥര്‍ തയാറായി. എന്നാല്‍ ഈ തുകയും ഇവര്‍ കൈയില്‍ കരുതിയിരുന്നില്ല. എങ്കില്‍ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കണമെന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് എത്രയാണ് ചാര്‍ജ് ഈടാക്കുന്നതെന്നൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ലത്രെ. ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള രേഖകള്‍ തയാറാക്കിയ ശേഷമാണ് പ്രതിദിനം 15 രൂപയാണ് ചാര്‍ജെന്ന് ഇവര്‍ അറിയുന്നത്. പതിവായി ഇപയോഗിക്കുന്ന ആഭരണങ്ങള്‍ പോലും കൈവശം വെക്കാന്‍ കഴിയാത്ത നിയമം പ്രവാസി യാത്രക്കാര്‍ക്ക് കൊടിയ ദുരിതം സമ്മാനിക്കുന്നതാണെന്ന് നഫീസ പറഞ്ഞു. യു.എ.ഇയിലേക്ക് തിരിച്ചുപോകുമ്പോള്‍ എടുക്കാമെന്ന പ്രതീക്ഷയോടെ ലോക്കറില്‍ വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനും ഒട്ടേറെ നിബന്ധനകളുണ്ട്. അവധി ദിവസങ്ങളില്‍ ചെല്ലരുതെന്നും 24 മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി നഫീസ വ്യക്തമാക്കി.
ഗള്‍ഫിലെ ഫ്ളാറ്റ് അടച്ചിട്ട് പോകുന്നതിനാല്‍ വില കൂടിയ ആഭരണങ്ങള്‍ അവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് ഇവ ധരിച്ചതെന്നും ഇവര്‍ പറഞ്ഞു.
സ്വര്‍ണത്തിന് വളരെ വില കുറവായ കാലത്തെ നിയമം ഇന്നും പഴയ പടി നടപ്പാക്കുന്നത് പ്രവാസി യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. രണ്ട് കമ്മല്‍ മാത്രം ധരിക്കുന്നവര്‍ പോലും ഈ നിയമം കാരണം വിമാനത്താവളത്തില്‍ നികുതി നല്‍കേണ്ടിവരും. അവധിക്കാലം ചെലവഴിക്കുന്നതിനും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ളവര്‍ തിരിച്ചുപോകുമ്പോള്‍, ധരിച്ച ആഭരണങ്ങളുടെ പേരില്‍ നികുതിയടക്കേണ്ട അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്.
നിയമത്തെക്കുറിച്ച അജ്ഞത മൂലം പലരും ഇക്കാര്യം ശ്രദ്ധിക്കാറുമില്ല. കൈയില്‍ വേണ്ടത്ര പണം കരുതാതെ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റും അപ്രതീക്ഷിതമായുണ്ടാകുന്ന ഈ അനുഭവം കനത്ത മാനസിക സംഘര്‍ഷത്തിനും കാരണമാകും.
നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും അതുവരെ നടപ്പാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ വിലക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകള്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.