അസ്സലാമു അലൈകും
മുഹ്യിദ്ദീന്‍ ശൈഖ്(റഹി)
ജീവിതവും ദര്‍ശനവും
ഇസ്ലാമിന്റെ
അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും തിരുനബി()യുടെ ചര്യയും മുറുകെ
പിടിക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ബഹുദൈവാരാധനക്കെതിരിലും മതത്തില്‍
കടന്നുകൂടിയ അനാചാരങ്ങള്‍ക്കെതിരിലും ശക്തമായി പടപൊരുതുകയും ചെയ്ത ധീരനായ
പണ്ഡിതനും പരിഷ്കര്‍ത്താവുമായിരുന്നു ‘മുഹ്യിദ്ദീന്‍
ശൈഖ്’ എന്ന
പേരില്‍ പ്രസിദ്ധനായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റഹി).
ജീലാന്‍ എന്ന പട്ടണത്തിന്
സമീപമുള്ള ‘നീപ്’ എന്ന ഗ്രാമത്തില്‍
ഹിജ്റഃ 470 റമദാന്‍ 1 ന് (ക്രി 1077
-78) അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് സയ്യിദ്
അബൂസ്വാലിഹിബ്നു മൂസയും മാതാവ് ഉമ്മുല്‍ ഖൈര്‍ (അമത്തുല്‍ ജബ്ബാര്‍ ഫാത്വിമ)യും
ആകുന്നു. പിതാവ് നബി()യുടെ പൌത്രനായ ഹസ്സന്‍(റ)ന്റെയും മാതാവ് ഹുസൈന്‍(റ)ന്റെയും
വംശപരമ്പരയില്‍ പെട്ടവരാണ്. ഉമവിയ്യാ വംശജനായ യസീദിന്റെ ഭരണകാലത്ത്
ഭരണകൂടത്തോടുള്ള അതൃപ്തി മൂലം സ്വദേശം വെടിഞ്ഞ് കാസ്പിയന്‍ കടല്‍ തീരത്തുള്ള
തബരിസ്ഥാന്‍ സംസ്ഥാനത്ത് ആ വംശപരമ്പര കുടിയേറി പാര്‍ക്കുകയാണുണ്ടായത്. തബാരിസ്ഥാനിലുള്ള
ഒരു പട്ടണമാണ് ജീലാന്‍ എന്ന കാര്യം സ്മരണീയമാകുന്നു.
ശൈഖിന്റെ ബാല്യദശയില്‍തന്നെ
പിതാവും അതിനു ശേഷം പിതാമഹനായ സയ്യിദ് അബ്ദുല്ലയും പരലോകം പൂകി. പിന്നീട്
മാതാവിന്റെ ലാളനയിലും മേല്‍നോട്ടത്തിലുമാണ് ശൈഖ് വളര്‍ന്നതും വിദ്യാഭ്യാസം
നേടിയതും. മാതാവ് ദൈവ ഭക്തിയിലും പാണ്ഡിത്യത്തിലും പ്രശസ്തിയാര്‍ജ്ജിച്ച ഒരു
മഹിളയായിരുന്നു. പലവിധ ക്ളേശങ്ങളും സഹിച്ച ആ മഹതി തന്റെ മകനെ സ്വദേശത്തു തന്നെ 18 വയസ്സ്വരെ വിദ്യയഭ്യസിപ്പിച്ചു. അദ്ദഹത്തിന്റെ പഠന സാമര്‍ത്ഥ്യവും
തന്റേടവും സകലരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്കും ബഹുമാനത്തിനും
പാത്രീഭവിച്ചിരുന്നു.
സുഖലോലുപന്‍മാരായ ഖലീഫമാരുടെയും
ഭരണകര്‍ത്താക്കളുടെയും ഇഛക്കടിമപ്പെട്ട് പണ്ഡിതവര്‍ഗ്ഗം തങ്ങളുടെ കടമകളെയും കര്‍ത്തവ്യങ്ങളെയും
വിസ്മരിച്ച് ഫത്വകള്‍ കൊടുക്കുന്ന ഒരു കാലമായിരുന്നു അത്. പള്ളികളും കലാലയങ്ങളും
അവിടെ യഥേഷ്ടം കാണാനുണ്ടായിരുന്നുവെങ്കിലും അവയെല്ലാം രാജകീയ പ്രൌഢിയുടെ വെറും
ബാഹ്യചിഹ്നമായി നിലകൊള്ളുന്നവയായിരുന്നു. കുതുബുഖാന(ലൈബ്രറി) കളിലെ ഗ്രന്ഥങ്ങളുടെ
പട്ടിക തന്നെ വാല്യങ്ങളായി കാണാമായിരുന്നുവെങ്കിലും അതും അലങ്കാരത്തിനുമാത്രം
സജ്ജീകരിക്കപ്പെട്ടവയായിരുന്നു. ഖലീഫമാരും ഭരണകര്‍ത്താക്കളും അവര്‍ക്കു പ്രേരണയും
പ്രചോദനവും നല്‍കേണ്ട പണ്ഡിതന്‍മാരും ആലസ്യത്തിന്റെ അടിത്തട്ടില്‍, സ്വാര്‍ത്ഥതയുടെ വിരിമാറില്‍, സ്വന്തം
ഉത്തരവാദിത്തങ്ങളേയും കര്‍ത്തവ്യങ്ങളേയും വിസ്മരിച്ച് കഴിഞ്ഞുകൂടുമ്പോള്‍ സാധാരണ
ജനങ്ങള്‍ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് വഴുതിപ്പോകുക സ്വാഭാവികമാണല്ലോ. അങ്ങനെ
മുസ്ലിം ലോകം പൊതുവെയും ബാഗ്ദാദ് പ്രത്യേകിച്ചും അധഃപതിച്ചുകൊണ്ടിരുന്ന ഒരു സന്ദര്‍ഭത്തിലാണ്
ശൈഖ് ജീലാനി തന്റെ സ്വദേശത്തുള്ള വിദ്യാലയത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 18-ാമത്തെ വയസ്സില്‍ പുറത്തിറങ്ങുന്നത്. മുസ്ലിം രാഷ്ട്രങ്ങളുടെ ശോച്യാവസ്ഥയെകുറിച്ച്
ഇതിനകം ശൈഖ് ശരിയായ പഠനം നടത്തിയിരുന്നു. അജ്ഞതയിലും അന്ധവിശ്വാസത്തിലും മുഴുകിയ
ജനങ്ങള്‍ ഇസ്ലാമിന്റെ സത്യപാതയില്‍ നിന്നും തൌഹീദില്‍ നിന്നും അകന്നകന്ന്
പൊയ്കൊണ്ടിരുന്ന കാഴ്ച്ച അദ്ദേഹത്തെ വളരെയധികം ദുഃഖിപ്പിച്ചു. അതുകൊണ്ട് തലസ്ഥാന
നഗരിയായ ബാഗ്ദാദില്‍ പോയി ഉപരിപഠനം നടത്താനും സമുദായസേവനമനുഷ്ഠിക്കാനും അദ്ദേഹം
തീര്‍ച്ചയാക്കി. പുത്രന്റെ അഭിവൃദ്ധിയിലും സമുദായത്തിന്റെ ഉയര്‍ച്ചയിലും
അത്യാകാംക്ഷ ഉണ്ടായിരുന്ന ശൈഖിന്റെ മാതാവ് 300-ല്‍ പരം മൈല്‍
ദൂരമുള്ള ബാഗ്ദാദ് പട്ടണത്തിലേക്ക് തന്റെ മകനെ കാല്‍നടയായി അയക്കുന്നതിനു
സന്നദ്ധയായി. അന്നത്തെ യൂറോപ്പ് അന്ധകാരത്തിലും അജ്ഞതയിലും മുഴുകിയിരുന്നുവെങ്കില്‍, ബഗ്ദാദ്, കാര്‍ദോവ, കെയ്റോ
മുതലായ മുസ്ലിം കേന്ദ്രങ്ങള്‍ വിജഞാനത്തിന്റേയും സംസ്കാരത്തിന്റേയും വെന്നിക്കൊടി
പറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അത് അണയാന്‍ തുടങ്ങുന്ന ദീപത്തിന്റെ
ആളിക്കത്തലല്ലാതെ മറ്റൊന്നുമായിരുന്നില്ല. ബാഹ്യപ്രൌഢികളല്ലാതെ മറ്റൊന്നും അവിടെ
അവശേഷിച്ചിരുന്നില്ല. ആത്മീയമായും ധാര്‍മികമായും അഗാധമായ ആപല്‍ഗര്‍ത്തത്തിലേക്ക് ആ
രാഷ്ട്രങ്ങള്‍ വഴുതിനീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ
വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും സ്ഥാനത്ത് മനുഷ്യനിര്‍മ്മിതങ്ങളായ
ഗ്രന്ഥങ്ങളും ഫത്വകളും സ്ഥലം പിടിച്ചിരുന്നു. ഭരണാധികാരികളുടെ താളത്തിനൊത്തു
തുള്ളുന്നവരായിരുന്നു അന്നത്തെ പണ്ഡിത വര്‍ഗ്ഗം! മതരംഗം ഇങ്ങനെയൊക്കെയാണെങ്കിലും
വിജ്ഞാനകേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ബഗ്ദാദ് പട്ടണത്തില്‍ അപൂര്‍വ്വമായിട്ടെങ്കിലും
യഥാര്‍ത്ഥ ജ്ഞാനികളും വിദ്യാലയങ്ങളും അവശേഷിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ്
ശൈഖ് മുഹ്യിദ്ദീന്‍ പലവിധ ക്ളേശങ്ങളും സഹിച്ച് വിദൂരമായ ബാഗ്ദാദിലേക്ക് പോകാന്‍
സന്നദ്ധനായത്.
ശൈഖ് പാര്‍സിക്കാരനായതുകൊണ്ടും
അറബിഭാഷ നിശ്ചയമില്ലാതിരുന്നതുകൊണ്ടും ബഗ്ദാദില്‍ ചെന്നപ്പോള്‍ അദ്ദേഹം ആദ്യമായി
അറബിഭാഷ പഠിക്കുകയാണുണ്ടായത്. നിസാമിയ്യാ സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പാള്‍
ആയിരുന്ന അല്ലാമാ അബൂസക്കരിയ്യാ യഹ്യാ തബ്രീസിയില്‍ നിന്നും അറബിഭാഷയും വ്യാകരണവും അദ്ദേഹം പഠിച്ചു. ഖുര്‍ആനും
ഹദീസും അബൂസയ്യിദിബ്നുമുബാറക്, അബുല്‍വഫാ മുതലായ പണ്ഡിതശ്രേഷ്ടന്‍മാരില്‍
നിന്നും അഭ്യസിച്ചു. അക്കാലത്തു വിദ്യാലയങ്ങളില്‍ സൌജന്യമായി
പഠിപ്പിച്ചിരുന്നുവെങ്കിലും ആഹാരച്ചിലവ് വഹിച്ചിരുന്നില്ല. തന്മൂലം ശൈഖ്
അനുഭവിക്കേണ്ടിവന്ന പട്ടിണിയും പ്രയാസങ്ങളും ഏറെ വലുതായിരുന്നു. അങ്ങനെ ഹിജ്റ 496-ല്‍ അദ്ദേഹം നിസാമിയ്യാ സര്‍വ്വകലാശാലയില്‍ നിന്നും എല്ലാ വിഷയങ്ങളിലും
ഉന്നത ബിരുദം നേടി പുറത്തുവന്നു. അപ്പോള്‍ അദ്ദേഹത്തിന് 25
വയസ്സ് പ്രായമായിരുന്നു.
സര്‍വ്വകലാശാലാ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയപ്പോള്‍ ‘യൂസുഫിബിനു
അയ്യൂബുല്‍ ഹമദാനി’ എന്ന
അവിടുത്തെ പ്രസിദ്ധ പണ്ഡിതന്‍ മുസ്ലിംകളെ സമുദ്ധരിക്കുന്നതിനായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടണമെന്ന് ശൈഖിനോട് ഉപദേശിച്ചു. തന്റെ കഴിവ് അതിന് പര്യാപ്തമാണോ എന്ന്
ശൈഖിന് സംശയമുണ്ടായിരുന്നു. എങ്കിലും ആ പണ്ഡിതന്‍ ശൈഖിന്റെ അനിതര സാധാരണമായ
പാണ്ഡ്യത്യത്തിന്റെയും പക്വതയുടെയും നില നല്ലതുപോലെ അറിവുണ്ടായിരുന്നതുകൊണ്ട്
ശൈഖിന് പ്രേരണയും പ്രോത്സാഹനവും നല്‍കി. അതനുസരിച്ച് അദ്ദേഹം വിവിധ മുസ്ലിം
രാഷ്ട്രങ്ങളില്‍ പോവുകയും അവിടങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും
ചെയ്തു. ഹിജ്റ 512 വരെ (26 വര്‍ഷം)
അദ്ദേഹം മുസ്ലിം രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് സമുദായ സേവനം നടത്തി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകി തൌഹീദില്‍ നിന്നും സുന്നത്തില്‍
നിന്നും വ്യതിചലിച്ച് ശിര്‍ക്കും ബിദ്അത്തും ആചരിച്ചനുഷ്ഠിച്ചുവന്നിരുന്ന
മുസ്ലിംകളെ യഥാര്‍ത്ഥ വിശ്വാസികളും തൌഹീദില്‍ അടിയുറച്ചവരുമാക്കിത്തീര്‍ക്കുന്നതിനും
അമുസ്ലിംകള്‍ക്ക് ഇസ്ലാമിക ബോധമുണ്ടാക്കി തീര്‍ക്കുന്നതിനും അദ്ദേഹം അഹോരാത്രം
പരിശ്രമിച്ചു. അങ്ങനെ ശൈഖിന്റെ നിരന്തരമായ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും
കാരണമായി അന്നാട്ടിലെ മുസ്ലിംകളില്‍ ഒരു പരിധിവരെ ഉണര്‍വ്വും വിശ്വാസവും വര്‍ധിച്ചു.
അതുവഴി മതത്തിന് ഒരു പുതിയ ജീവന്‍ തന്നെ ലഭിക്കുകയുണ്ടായി. അതുകൊണ്ടാണ് ശൈഖവര്‍കളെ
കുറിച്ച് മതത്തിന്റെ പുനരുദ്ധാരകന്‍ എന്ന അര്‍ത്ഥത്തില്‍ ‘മുഹ്യിദ്ദീന്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയത്.
തന്റെ 51-ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്. നാല്
വിവാഹങ്ങളിലായി അദ്ദേഹത്തിന് 27 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ജനിച്ചു.
ഹിജ്റ 561-ല്‍ റബിഉല്‍ ആഖിര്‍ ഒന്നിന് അദ്ദേഹം രോഗശയ്യയെ അവലംബിച്ചു.
ആസന്നമരണനാണെന്ന് മനസ്സിലാക്കിയ മൂത്ത പുത്രന്‍ ശൈഖ് അബ്ദുല്‍ വഹ്ഹാബ് പിതാവിനെ
സമീപിച്ച് വസ്വിയ്യത്ത് (ഉപദേശം) ആവശ്യപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
“നീ
അല്ലാഹുവിനെ ഭയപ്പെടുക, അവനെയല്ലാതെ
മറ്റാരെയും ഭയപ്പെടാതിരിക്കുക. അവനില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും യാതൊന്നും
പ്രതീക്ഷിക്കാതിരിക്കുക. -ഇതെല്ലാം നിന്റെ കടമകളാണ്. അവനെയല്ലാതെ മറ്റാരെയും
ആശ്രയിക്കാതിരിക്കുകയും, മറ്റാരിലും വിശ്വാസമര്‍പ്പിക്കാതിരിക്കുകയും,
അവനോടല്ലാതെ മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുകയും ചെയ്യുക.
അവന്റെ ഏകത്വത്തെ (തൌഹീദ്) മുറുകെ പിടിക്കുക, തൌഹീദിനെ
മുറുകപ്പിടിക്കുക….” ഇങ്ങനെ അര്‍ത്ഥവത്തായ,
ആദര്‍ശ വിഷയങ്ങള്‍ക്കും പാരത്രിക കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന
അന്ത്യോപദേശമാണ് അദ്ദേഹം നല്‍കിയത്.
റബിഉല്‍ ആഖര്‍ 11 ആയപ്പോള്‍അദ്ദേഹത്തിന്റെ അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. രാത്രി
നമസ്ക്കാരത്തിനുശേഷം അദ്ദേഹം രണ്ട് റക്അത്തു സുന്നത്തു നമസ്കരിക്കുകയും അതു
കഴിഞ്ഞ് ഇഹലോകവാസം വെടിയുകയും ചെയ്തു. (ഇന്നാലില്ലാഹി…)
ശൈഖിന്റെ പേരില്‍ അറിയപ്പടുന്ന
ഫുതൂഹുല്‍ ഗൈബ്, ഫത്ഹുര്‍റബ്ബാനി,
ഗുന്‍യതുത്വാലിബീന്‍ എന്നീ ഗ്രന്ഥങ്ങളല്ലാതെ അദ്ദേത്തിന്റെ പേരില്‍
മറ്റു ഗ്രന്ഥങ്ങള്‍ ഉള്ളതായി അറിയുന്നില്ല. എന്നാല്‍ പില്‍കാലത്ത്, അദ്ദേഹത്തെ കുറിച്ച്
അദ്ദേഹത്തിന്റെ മഹത്വത്തിനും ആദര്‍ശത്തിനും അനുയോജ്യമല്ലാത്ത ഒട്ടനേകം കെട്ടുകഥകളും
അതിശയോക്തി കഥകളും വ്യാജ പ്രസ്താവനകളും ചില തല്‍പര കക്ഷികള്‍
പ്രചരിപ്പിച്ചിട്ടുണ്ട്. അവ പദ്യരൂപത്തിലും ഗദ്യ രൂപത്തിലുമായി ഇന്ന് നിലനില്‍ക്കുന്നു.
അതില്‍പെട്ട, നമ്മുടെ നാടുകളില്‍ ഏറെ പ്രചാരം സിദ്ധിച്ച വളരെ
അപകടകരമായ ചിലതാണ്: മുഹ്യിദ്ദീന്‍ മാല, പുതിയ മുഹ്യിദ്ദീന്‍
മാല, ഖുതുബിയ്യത്ത്, ഫുയൂളാത്ത്
തുടങ്ങിയവ. അല്ലാഹുവിന്റെ പേരിലും പുണ്യ പ്രവാചകന്‍()യുടെ പേരിലും ആയിരക്കണക്കിന്
കളവുകളും കള്ള ഹദീസുകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കാനുള്ള ചങ്കൂറ്റം
പണ്ഡിതന്മാര്‍ക്കുണ്ടാകാമെങ്കില്‍ ശൈഖിന്റെ പേരിലും അടിസ്ഥാന രഹിതമായ കെട്ടുകഥകള്‍
പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കുകയില്ലല്ലോ? പക്ഷെ, മുഹ്യിദ്ദീന്‍ ശൈഖ്(റ)യുടെ യഥാര്‍ത്ഥ ജീവിതവും പ്രബോധനവും അദ്ദേഹത്തിന്റെ
സ്വന്തം ഗ്രന്ഥങ്ങളില്‍നിന്നും സത്യസന്ധമായ ചരിത്രത്തില്‍ നിന്നും
മനസ്സിലാക്കിയവരാരും അത്തരം കള്ളക്കഥകളിലും വ്യാജ പ്രസ്താവനകളിലും
വഞ്ചിതരാവുകയില്ല. എന്നാല്‍ അദ്ദേഹത്തെ സൂഫിസം സ്വാധീനിച്ചിരുന്നുവെന്നും അതെല്ലാം
പില്‍കാലത്ത് അദ്ദേഹത്തിന്റെ അഖീദ(വിശ്വാസം)യെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു
എന്നും ചില പണ്ഡിതന്മാര്‍ നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനാല്‍ വല്ല
അബദ്ധങ്ങളും അദ്ദേഹത്തില്‍നിന്ന് സംഭവിച്ചതായി തെളിയിക്കപ്പെട്ടാല്‍ അത്തരം
വിഷയങ്ങളെ നാം മൂലപ്രമാണങ്ങളിലേക്ക് മടക്കി സത്യത്തിന്റെയും പ്രമാണങ്ങളുടെയും
പക്ഷത്ത് നില്‍ക്കണം എന്ന കാര്യവും പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. അതാണല്ലോ
ശൈഖിനോട് നാം കാണിക്കുന്ന യഥാര്‍ത്ഥ സ്നേഹവും കടപ്പാടും.
ഇസ്ലാമിന് നിരവധി വൈജ്ഞാനികമായ
സംഭാവനകള്‍ നല്‍കിയ മഹാനാണ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ) എന്നും,
ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നാവും
തൂലികയും പടവാളാക്കിക്കൊണ്ടദ്ദേഹം ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നുമാണ്
അദ്ദേഹത്തെ പൊതുവെ മുസ്ലിം ലോകം കാണുന്നതെങ്കിലും ആ മഹാനുഭാവനെക്കുറിച്ച്
പൊതുജനങ്ങളിലധികവും മനസ്സിലാക്കിയിട്ടുള്ളത്, കറാമത്തുകള്‍
എന്ന പേരില്‍ മാല-മൌലീദുകളില്‍ വിവരിച്ചുകാണുന്ന അത്ഭുതങ്ങള്‍ കാണിക്കുന്ന ഒരു ‘ഔല്യ’യായിട്ടാണ്.
പ്രയാസപ്പെടുന്നവരുടെ തേട്ടങ്ങള്‍ക്ക് വായ്കൂടുംമുമ്പ് ഉത്തരം ചെയ്യുന്ന,
ഈ ലോകത്തുള്ള എല്ലാ മറഞ്ഞ കാര്യങ്ങളും കുപ്പിയകത്തുള്ള
വസ്തുവിനെപ്പോലെ സൂക്ഷ്മമായി അറിയുന്ന, അല്ലാഹുവിന്റെ കല്‍പനകളെപ്പോലും
ധിക്കരിക്കുന്ന, മലക്കുകളോടും ജിന്നുകളോടും മല്‍പിടുത്തം
നടത്തുന്ന, സ്വര്‍ഗ്ഗവും നരകവും ഇഷ്ടമുള്ളവര്‍ക്ക് യഥേഷ്ടം
നല്‍കുകയും എടുത്തുകളയുകയും ചെയ്യുന്ന, തോന്നുമ്പോള്‍
തോന്നുന്ന ‘കറാമത്തുകള്‍’ കാണിക്കുന്ന
മാല-മൌലീദ്-റാത്തീബുകള്‍ പരിചയപ്പെടുത്തുന്ന അത്ഭുത ശൈഖ്! നബി()യുടെ പേരില്‍ പോലും
കേട്ടിട്ടില്ലാത്ത അത്ഭുതങ്ങളുടെ നീണ്ട പട്ടികയാണ് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍
തന്നെ പൊതുജന മനസ്സിലുണ്ടാവുക!! ഇപ്രകാരം അത്ഭുതങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന
അദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്ന ഏതൊരു സാധാരണക്കാരന്റെയും ധാരണ,
അദ്ദേഹം ദുനിയാവിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളൊന്നുമറിയാത്ത,
ദുനിയാവിനോട് തീരെ ബന്ധമില്ലാത്ത, ആത്മീയ
ലോകത്ത് മാത്രം പാറിപ്പറന്ന് നടന്നിരുന്ന ഒരു യാന്ത്രികജീവിയായിരുന്നു എന്നാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ
ജീവിത ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും,
അദ്ദേഹം ഒരു ‘വലിയ്യാ’യിട്ടോ ‘ഖുതുബാ’യിട്ടോ ‘ശൈഖാ’യിട്ടോ അല്ല ജനിച്ചതും വളര്‍ന്നതും
എന്ന്. അദ്ദേഹത്തിന്റെ ബാല്യകാല ജീവിതവും വിദ്യാഭ്യാസ കാലവും എത്രമാത്രം
ക്ളേശകരവും വിഷമകരവുമായിരുന്നു എന്നുള്ളതു തന്നെ അദ്ദേഹത്തിന്റെ സാധാരണത്വത്തെ
തെളിയിക്കുന്നുണ്ട്. അദ്ദേഹം ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായിട്ടാണ്
ജീവിതത്തിലേക്ക് കാലെടുത്തുവെച്ചതും വളര്‍ന്നതുമെന്ന് നേരത്തെ നാം പറഞ്ഞല്ലോ?
അക്കാര്യത്തില്‍ ഒരു മനുഷ്യന് നേരിടുന്ന സകല പരീക്ഷണങ്ങളും
അദ്ദേഹവും നേരിട്ടിട്ടുണ്ടെന്ന് ചുരുക്കം. അല്ലാതെ പലരും ധരിച്ചതുപോലെ അദ്ദേഹം ഒരു
വലിയ്യായി ജനിച്ച് വലിയ്യായി വളരുകയല്ല ചെയ്തത്. ഈ പരമാര്‍ത്ഥം മനസ്സിലാക്കാതെ
ആരെങ്കിലും അദ്ദേഹത്തില്‍ അമാനുഷികത്വം കല്‍പിക്കുന്നുണ്ടെങ്കില്‍ അത്
അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്കും ഇസ്ലാമിന്റെ അനുശാസനകള്‍ക്കും
കടകവിരുദ്ധമായതാണെന്ന് അദ്ദേഹത്തിന്റെ ജീവിത ചര്യകളില്‍ നിന്നും പ്രഭാഷണങ്ങളില്‍
നിന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
മാത്രമല്ല,
ഏതൊരു തൌഹീദിനുവേണ്ടിയും ശിര്‍ക്കിനെതിരിലുമാണോ താന്‍
പടപൊരുതിയതെങ്കില്‍ അത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും തന്റെ പേരില്‍
തന്നെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മഹാദുരന്തമാണ് പില്‍ക്കാലത്തുണ്ടായത്!
ഇബ്രാഹിം നബി(അ)യുടെ പേരില്‍ മക്കാമുശ്രിക്കുകള്‍ ചെയ്തതുപോലെയുള്ള ദുരന്തം!! ഒരു
പുരുഷായുസ്സ് മുഴുവന്‍ വിഗ്രഹാരാധനക്കെതിരെ പടപൊരുതി ജീവന്‍ ത്യജിച്ച മഹാനായ
ഇബ്രാഹിം(അ)യെ അവിടുത്തെ മരണശേഷം മക്കാമുശ്രിക്കുകള്‍ ആദരിക്കുകയും
ബഹുമാനിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിഗ്രഹമുണ്ടാക്കി ഏകദൈവാരാധനക്ക്
മാത്രമായി താന്‍ പടുത്തുയര്‍ത്തിയ കഅ്ബാലയത്തില്‍ പ്രതിഷ്ഠിച്ച്
ആരാധിച്ചുകൊണ്ടായിരുന്നല്ലോ! ഈയൊരു ഗതികേടാണ് പില്‍ക്കാലത്ത് നമ്മുടെ കഥാപുരുഷനായ
ശൈഖ് ജിലാനിക്കുമുണ്ടായത്. താന്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെയും എഴുതിയ
ഗ്രന്ഥങ്ങളിലൂടെയും പടുത്തുയര്‍ത്തിയ തൌഹീദിന്റെ ഉരുക്കുകോട്ട തല്ലിത്തകര്‍ത്തുകൊണ്ട്
അദ്ദേഹത്തെ തന്നെ ആരാധിക്കുന്ന വൈപരീത്യം!! അതാണ് ഇന്ന് നാം കാണുന്നതും.
ഇന്നത്തെ മുസ്ലിം
ഭൂരിപക്ഷത്തിന്റെ മനസ്സില്‍ അദ്ദേഹത്തെക്കുറിച്ച് എത്രമാത്രം തെറ്റായി
സ്വാധീനിക്കപ്പെട്ടു എന്നു ചോദിച്ചാല്‍,
അത് അല്ലാഹുവിനെ വിളിക്കുന്നതുപോലെ മുഹ്യിദ്ദീന്‍ ശൈഖിനേയും വിളിക്കുകയും പ്രാര്‍ത്ഥിക്കുകയും
ചെയ്യുന്നേടത്തോളമെത്തിനില്‍ക്കുന്നു! ചിലര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ
വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ മുഹ്യിദ്ദീന്‍ ശൈഖിനെയാണ് വിളിക്കാറുള്ളത്
എന്നതാണ് യാഥാര്‍ത്ഥ്യം! അത്രക്കും രൂഢമായ വിശ്വാസമാണ് മുഹ്യിദ്ദീന്‍ ശൈഖിനെക്കുറിച്ച്
സമസ്തക്കാരിലെയും ത്വരീഖത്തുകാരിലെയും സാധാരണക്കാരുടെ മനസ്സില്‍
വേരൂന്നിയിട്ടുള്ളത്. ചില പ്രായമായ ആളുകള്‍ക്ക് ഊണിലും ഉറക്കിലുമെല്ലാം വായില്‍
വരുന്ന നാമം തന്നെ ‘മൊയ്ദീന്‍ശൈഖേ….’
എന്നാണ്. ചിലരെല്ലാം മരണസമയത്ത്പോലും മുഹ്യിദ്ദീന്‍ ശൈഖിനെ വിളിച്ച്
ശിര്‍ക്ക് ചെയ്ത് മരിക്കുന്നവരുണ്ട്. അത്തരമൊരനുഭവം ഈ ലേഖകന്‍ തന്നെ നേരില്‍കണ്ടിട്ടുണ്ട്.
എന്റെ കുടുംബത്തിലൊരാള്‍ വാര്‍ദ്ധക്യം ബാധിച്ച് കിടപ്പിലായി അന്ത്യശ്വാസം
വലിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങള്‍! ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍
അദ്ദേഹത്തിന്റെ കാതില്‍ ‘ലാഇലാഹ
ഇല്ലല്ലാ’ എന്ന്
ഉറക്കെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹം അതൊന്നും ചെവിക്കൊള്ളാതെ ‘യാ ശൈഖ് മുഹ്യിദ്ദീന്‍…’ എന്ന്
മൊഴിഞ്ഞുകൊണ്ടുമിരുന്നു!. അങ്ങനെ ഈകടുത്ത ശിര്‍ക്കിന്റെ പ്രാര്‍ത്ഥന
ഉരുവിട്ടുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്!! ഇങ്ങനെ എത്രയെത്രയാളുകളുടെ
കഥകള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും?! അവരുടെ മനസ്സില്‍
അല്ലാഹുവിനേക്കാള്‍ സ്ഥാനം മുഹ്യിദ്ദീന്‍ ശൈഖിനും ബദ്രീങ്ങള്‍ക്കുമാണ് എന്നു
തന്നെയല്ലേ ഈ അനുഭവങ്ങളെല്ലാം അറിയിക്കുന്നത്?. ഇത്തരം
സാധുക്കളുടെ മനസ്സില്‍ ഈ വിശ്വാസം ഊട്ടിവളര്‍ത്തുന്നത് മറ്റാരുമല്ല. അവരെ
നയിച്ചുകൊണ്ടിരിക്കുന്ന, അവര്‍ക്ക് നേതൃത്വം നല്‍കുന്ന
മുസ്ല്യാക്കന്മാര്‍ തന്നെയാണ്. അതിനുവേണ്ടി അവര്‍ ഫത്വകള്‍ പോലും നല്‍കിക്കൊണ്ടിരിക്കുന്നു!.
ഇതാ, ഒരു ‘പണ്ഡിത’സംഘടനയുടെ ഔദ്യോഗിക വക്താവായ
വലിയൊരു മുസ്ല്യാര്‍ മലയാളത്തില്‍ തന്നെ നല്‍കിയ മതവിധി വായിച്ചുനോക്കൂ:
” ചോദ്യം:
മുഹ്യിദ്ദീന്‍ ശൈഖെ രക്ഷിക്കണേ, ബദ്രീങ്ങളെ കാക്കണേ
എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണോ?….
ഉത്തരം: അനുവദനീയമാണ്…” (ഫതാവാ മുഹ്യിസ്സുന്ന 2/38,
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍. അവതാരിക: കാന്തപുരം അബൂബക്കര്‍
മുസ്ല്യാര്‍)
ഈ രൂപത്തില്‍
പഠിപ്പിക്കപ്പെടുന്ന സാധാരണക്കാരായ സുന്നി സഹോദരന്മാര്‍ മരണസമയത്തുപോലും
മുഹ്യിദ്ദീന്‍ ശൈഖിനെയും മറ്റും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍
അത്ഭുതപ്പെടാനില്ലല്ലോ?!
ശിര്‍ക്കിനെതിരില്‍ ധാരാളം
ത്യാഗങ്ങള്‍ സഹിച്ച മുഹ്യിദ്ദീന്‍ ശൈഖിന്റെപേരില്‍ ഇന്ന്
പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
ശിര്‍ക്കുകള്‍ക്ക് യാതൊരു കണക്കുമില്ല എന്ന് പറഞ്ഞുവല്ലോ.
പദ്യരൂപത്തിലായും (മുഹ്യിദ്ദീന്‍ മാല) ഗദ്യരൂപത്തിലായും(മുഹ്യിദ്ദീന്‍ മൌലിദ്)
പദ്യഗദ്യസമ്മിശ്രമായും (മുഹ്യിദ്ദീന്‍ റാത്തീബ്, ഖുതുബിയ്യത്ത്)
അവ രേഖപ്പെട്ടുകിടക്കുന്നു. അവയിലെല്ലാം ഇസ്ലാമിന്റെ സുന്ദരമായ ആശയാദര്‍ശങ്ങള്‍ക്കെതിരായ
നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും. ഇസ്ലാമിന്റെ അടിത്തറയായ തൌഹീദിനെതന്നെ
തകര്‍ക്കുന്നവയും അല്ലാഹുവിനെയും പരലോകത്തെയും നിസ്സാരമാക്കുന്നവയും അവയിലുണ്ട്.
മേല്‍ സൂചിപ്പിച്ച തരത്തിലുള്ള മഹാന്റെ പേരിലാണ് ഇങ്ങനെയുള്ള കള്ളകഥകളും മറ്റും
വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് അത്ഭുതകരം. ഇതിന്റെയെല്ലാം
പിന്നിലുള്ള ഗൂഢ ലക്ഷ്യം ഇസ്ലാമിനെ തകര്‍ക്കലും ശൈഖ് ജീലാനി(റ)യെ നിന്ദിക്കലുമാണ്
എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പേരിലുള്ള മാല-മൌലിദുകളിലൂടെ ഒന്നു
കണ്ണോടിച്ചാല്‍ തന്നെ അക്കാര്യം പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നതാണ്. അതിനാല്‍
ശൈഖ് ജീലാനി(റ)യെ ഇത്തരം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടത് അദ്ദേഹത്തോട്
സ്നേഹമുള്ള ഏതൊരാളുടെയും കടമയാണ്. അതിനായി ഇനി നമുക്ക് ചെയ്യാനുള്ളത്, അദ്ദേഹത്തിന്റെ പേരില്‍ ഇന്ന് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
മാല-മൌലീദ്-റാത്തീബുകള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ തന്നെ
ഗ്രന്ഥങ്ങള്‍ക്കൊണ്ടും ഒന്ന് പൊളിച്ചെഴുതാന്‍ തയ്യാറാവലാണ്. എങ്കില്‍ യഥാര്‍ത്ഥ
മുഹ്യിദ്ദീന്‍ ശൈഖിനെയും മതത്തിന്റെ പേരില്‍ തല്‍പര കക്ഷികള്‍ പരിചയപ്പെടുത്തുന്ന
മുഹ്യിദ്ദീന്‍ ശൈഖിനെയും തിരിച്ചറിയാനും നരകത്തിലേക്ക് നയിക്കുന്ന വലിയ അപകടത്തില്‍
നിന്ന് രക്ഷപ്പെടാനും നമുക്ക് സാധിക്കും. അതിന് അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ!
-ആമീന്‍.
കടപ്പാട് : അല്‍ ഇസ്ലാഹ് മാസിക