മയങ്ങിവീഴുന്ന ന്യൂജനറേഷന്‍![]() |
കോഴിക്കോട് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രമുഖ സ്കൂള്‍. ജൂനിയേഴ്സില്‍നിന്നാണ് സ്കൂള്‍ ജാഗ്രതാ സമിതി വിവരം അറിയുന്നത്. ചേച്ചിമാര്‍ ബാത്റൂമിന്‍െറ വരാന്തയില്‍ ഒത്തുകൂടി സോക്സിനുള്ളില്‍ എന്തോ വെക്കുന്നു. സീനിയേഴ്സിനെ ശ്രദ്ധിക്കാന്‍ ‘ജൂനിയര്‍ ചാരത്തിമാര്‍’ക്ക് ക്ളാസ് ടീച്ചര്‍ നിര്‍ദേശം നല്‍കി. ശരിതന്നെ. ആരോപണവിധേയരായ കുട്ടികള്‍ ക്ളാസിലിരുന്ന് മയങ്ങുന്നു. പഠനത്തില്‍ മിടുക്കികളായ ഇവര്‍ ക്ളാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ക്ളാസ് അധ്യാപിക റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളെ ദേഹപരിശോധന നടത്തിയപ്പോള്‍ പുകയിലയുടെ രൂക്ഷഗന്ധം. നാലംഗ സംഘത്തെ വിശദമായി ചോദ്യംചെയ്ത അധ്യാപികമാര്‍ ശരിക്കും ഞെട്ടി. നാലുപേരുടെയും കാലിന്‍െറ ഉപ്പൂറ്റിക്ക് മുകളിലായി ബ്ളേഡ്കൊണ്ട് വരഞ്ഞപാടുകള്‍. മുറിവിന് മുകളില്‍ ഹന്‍സ് എന്ന പുകയില ഉല്‍പന്നംവെച്ച് സോക്സ് ധരിക്കുകയാണ് ലഹരി നുണയുന്നതിന്‍െറ ഏറ്റവും പുതിയ രീതി. സുഹൃത്തുക്കളായ ആണ്‍കുട്ടികളാണ് കൂട്ടുകാരികള്‍ക്ക് ലഹരിയുടെ പുതിയ തന്ത്രം കൈമാറിയത്.
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വിദ്യാലയം. വൈകീട്ട് ക്ളാസ് കഴിഞ്ഞ് എല്ലാ കുട്ടികളും പോയിട്ടും ഒരു പെണ്‍കുട്ടി മാത്രം പോയിട്ടില്ല. അധ്യാപിക അടുത്തത്തെി കാര്യം തിരക്കിയപ്പോള്‍ തലകറക്കം അനുഭവപ്പെടുന്നുവെന്ന് മറുപടി. അല്‍പനിമിഷത്തിനുള്ളില്‍ അധ്യാപിക ഞെട്ടി. പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ട്. വീട്ടില്‍ അച്ഛന്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളോട് ഇടക്കിടെ പറയാറുണ്ടായിരുന്നു. എങ്കില്‍ പിന്നെ അല്‍പം കൊണ്ടുവരാത്തതെന്തെന്നായി കൂട്ടുകാര്‍. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛനറിയാതെ വാട്ടര്‍ബോട്ടിലില്‍ മദ്യം കൊണ്ടുവന്നു. ഇത് ആണ്‍കുട്ടികളും പെണ്‍കുട്ടിയും പങ്കുവെച്ചു. മദ്യം തലക്ക് പിടിച്ചതിനാലായിരുന്നു സ്കൂള്‍ സമയം കഴിഞ്ഞിട്ടും അവള്‍ക്ക് വീട്ടില്‍ പോകാനാകാതിരുന്നത്.

ആലപ്പുഴ ജില്ലയില്‍ മൂന്നുനാല് കുട്ടികള്‍ സ്കൂളിന്‍െറ വരാന്തയില്‍ മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നത് ഒരുദിവസം അധ്യാപകര്‍ കണ്ടു. എന്തുചെയ്യണം എന്നറിയാതെ അവര്‍ കുഴങ്ങി. സ്കൂളില്‍ കലാപരിപാടികള്‍ നടന്ന ദിവസമായിരുന്നു അന്ന്. കുട്ടികള്‍ ഏറെയും പരിപാടി കഴിഞ്ഞ് മടങ്ങിയിരുന്നു. 1617 വയസ്സുള്ള കുട്ടികള്‍. വിവരം പുറത്തറിഞ്ഞാല്‍ സ്കൂളിന് നാണക്കേടാവുമെന്ന് കരുതി അധികൃതര്‍ പുറത്തറിയിക്കാതെ പൊലീസിനോട് പറഞ്ഞു. അവര്‍ എത്തി കുട്ടികളെ രക്ഷിതാക്കളുടെ മുന്നില്‍ എത്തിച്ചു. താക്കീതും നല്‍കി. ആലപ്പുഴ നഗരത്തിലെ ഒരു വിദ്യാലയത്തില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടന്ന സംഭവമാണിത്. സ്കൂളിനടുത്തുള്ള കാടുപിടിച്ച വളപ്പില്‍ ഒളിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന കുട്ടികളെയും എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.
കോട്ടയം ജില്ലയിലെ പ്രമുഖ കോളജിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ പുറമെ നിന്ന് നോക്കിയാല്‍ പലചരക്ക് വ്യാപാരമാണ്. പക്ഷേ, വൈകീട്ട് ആറുകഴിഞ്ഞാല്‍ മയക്കം വീണ കണ്ണുകളുമായി പരിസരത്ത് വിദ്യാര്‍ഥികളെ കാണാം. പലചരക്കിന്‍െറ മറവില്‍ കഞ്ചാവ് പൊതികളും ശീതള പാനീയത്തിന്‍െറ മറവില്‍ മദ്യവുമാണ് പ്രധാന കച്ചവടം. എട്ടു മുതല്‍ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികളാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിയവരില്‍ ഭൂരിഭാഗവും.
തൃശൂരില്‍ കഴിഞ്ഞയാഴ്ച കഞ്ചാവ് കേസില്‍ പിടിയിലായ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ വൈകീട്ടോടെ നിര്‍ത്താതെ ചിലച്ചുകൊണ്ടേയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ സ്പീക്കറില്‍ ഫോണ്‍ എടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദം. സാധനം എവിടെ? ഉടനെ കൊണ്ടുവന്നേ പറ്റൂ. പ്രതികരണം ഇല്ലാതായപ്പോള്‍ അവള്‍ പ്രകോപിതയായി. പ്രകോപനം ഒടുവില്‍ ആര്‍ത്തനാദമായി. കഞ്ചാവ് കിട്ടാതെ സമനില തെറ്റിയ, തൃശൂര്‍ നഗരത്തിലെ പ്രസിദ്ധ വിദ്യാലയത്തിലെ ഒമ്പതാം ക്ളാസുകാരിയായിരുന്നു അങ്ങേതലക്കല്‍. കുട്ടിയെ കുറിച്ച് അന്വേഷിച്ച പൊലീസ്സംഘം തീര്‍ത്തും ഞെട്ടി. നഗരത്തിലെ രാഷ്ട്രീയ പാരമ്പര്യമുള്ള പ്രമുഖ തറവാട്ടിലെ പെണ്‍കുട്ടിയായിരുന്നു അത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയാല്‍ തെറ്റി. നഗരത്തിലെ 20ഓളം സ്കൂള്‍, കലാലയ വിദ്യാര്‍ഥിനികള്‍ ഇരകളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി.
അട്ടപ്പാടി ഷോളയൂര്‍ മേട്ടുവഴി ഊരിലെ മുരുകനെ ഓര്‍മയുണ്ടോ? തമിഴ്നാട്ടിലെ ഇഷ്ടികക്കളത്തില്‍ അടിമവേല ചെയ്തിരുന്ന ഒമ്പതു വയസ്സുകാരന്‍. എട്ട് വര്‍ഷംമുമ്പ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ഇഷ്ടികക്കളത്തില്‍നിന്നും സര്‍ക്കാര്‍ അവനെയും സഹോദരിയെയും മോചിപ്പിക്കുകയും ചെയ്തു. കഷ്ടിച്ച് ഒരുവര്‍ഷം ഷോളയൂരില ആദിവാസി ഹോസ്റ്റലില്‍ താമസിച്ച് സ്കൂളില്‍ പോയ മുരുകന്‍ ഗത്യന്തരമില്ലാതെ വീണ്ടും എത്തിപ്പെട്ടത് തമിഴ്നാട്ടിലെ ഇഷ്ടികക്കളത്തില്‍. ഇപ്പോള്‍ മുരുകന്‍ മദ്യത്തിനും പുകയിലക്കും അടിമയായി ആരോഗ്യം നഷ്ടപ്പെട്ട് ഇഷ്ടിക കമ്പനിയിലെ പുകപുരണ്ട ചുവരുകള്‍ക്കുള്ളില്‍ ദുരിതജീവിതം തള്ളുകയാണ്. മനോവിഭ്രാന്തി ബാധിച്ച മാതാപിതാക്കളുടെ തണല്‍ ഇളംപ്രായത്തില്‍ നഷ്ടമായ മുരുകന് മുന്നില്‍ മറ്റു വഴി ഇല്ലായിരുന്നു. ഇത് മുരുകന്‍െറ മാത്രം കഥയല്ല. അട്ടപ്പാടിയിലെയും പാലക്കാട് ജില്ലയിലെ തമിഴ്നാടിനോടു ചേര്‍ന്നുള്ള പിന്നാക്ക പ്രദേശങ്ങളിലെയും സാധാരണ കുടുംബങ്ങളിലെ പല കുട്ടികളുടേതും കൂടിയാണ്.
കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലെ ഒരു മാനേജ്മെന്‍റ് കോളജ്. ക്ളാസിലത്തെുന്ന കുട്ടികളൊക്കെ ഉറക്കം തൂങ്ങിയിരിക്കുന്നു. ചോദ്യങ്ങള്‍ക്കൊക്കെ ഉദാസീന മറുപടി. മിടുക്കരായ കുട്ടികള്‍പോലും ഇങ്ങനെയായതോടെ മയക്കുമരുന്നിനടിമയാണോ എന്നായിരുന്നു അധ്യാപികയുടെ ആശങ്ക. കൂടുതല്‍ ചോദിച്ചപ്പോള്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് കുട്ടികളിലൊരാള്‍ പറഞ്ഞു. അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ് കുട്ടികളില്‍ അധികവും. പ്രസ്തുത കോളജില്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതും അതേ കോളജിലെ ഒരു കുട്ടി തന്നെ. ഈ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി മരുന്ന് വില്‍പനക്കാരുടെ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലായത്.
തലശ്ശേരിയിലെ ഒരു പ്രശസ്തമായ സ്കൂളില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെ അടുത്തിടെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയെന്നു പറഞ്ഞായിരുന്നു ശിക്ഷ. എന്നാല്‍, മയക്കുമരുന്നു മാഫിയയുടെ വലയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളായിരുന്നു അവര്‍. മാഫിയാ സംഘത്തിലെ ഒരാളുമായി സ്കൂളിലെ പെണ്‍കുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ലഹരി നല്‍കുന്ന ഗുളികയായിരുന്നു ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കിയത്. അടുപ്പവും ലഹരിയും കൂടിയതോടെ അതേ സ്കൂളില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍കൂടി സൗഹൃദവലയത്തിലായി. ലഹരി ഉപയോഗത്തിനുള്ള പ്രതിഫലമായി ശാരീരിക ദുരുപയോഗം നടക്കുമെന്ന സ്ഥിതിയിലായപ്പോള്‍ ഇതില്‍ ഒരു പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പറയുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി മൂന്നു കുട്ടികളെയും സസ്പെന്‍ഡ് ചെയ്യുകയാണെന്ന് പ്രധാനാധ്യാപകന്‍ അറിയിക്കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെടാനുള്ള രക്ഷിതാക്കളിലൊരാളുടെ ശ്രമം സ്കൂളിന്‍െറ ഇമേജിനെ ബാധിക്കുമെന്നു പറഞ്ഞ് സ്കൂള്‍ മാനേജ്മെന്‍റ് തന്നെ ഇല്ലാതാക്കി.
‘....ല്ലേ
അതേ
ചേട്ടാ ‘സ്റ്റഫു’ വേണമല്ലോ
ങാ, തരാം ഏക്‌സൈസ്
ഓഫിസിനടുത്തു വന്നാല്‍ മതി
അതെന്താ സ്ഥലം മാറിയോ
അതേ... ഇവിടാകുമ്പം സേഫാ
..........................................’
ഫോണ്‍ സംഭാഷണത്തിനൊടുവില്‍ ലഹരിമരുന്ന് കൈപ്പറ്റാനത്തെിയ കസ്റ്റമറെക്കണ്ട് കണ്ണൂര്‍ എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ അമ്പരന്നു. പൊടിമീശപോലും മുളക്കാത്ത കുരുന്നു പയ്യന്‍. നല്ല നിലയില്‍ നടക്കുന്ന കോളജിലെ ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് കക്ഷി. പ്ളസ്ടു മുതലുള്ള ഇടപാടുകളാണ് കഞ്ചാവു വില്‍പനക്കാരനുമായുള്ളത്. കഴിഞ്ഞമാസം എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഒരു കഞ്ചാവു വില്‍പനക്കാരന്‍െറ ഫോണിലേക്കു വന്ന കോളാണിത്. ആദ്യ ദിവസം വിളിച്ചവരില്‍ പത്തോളം പേര്‍ വിദ്യാര്‍ഥികളായിരുന്നുവെന്ന് അസി. എക്സൈസ് കമീഷണര്‍ വി.വി. സുരേന്ദ്രന്‍ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയില്‍ വന്ന കോളുകളൊക്കെ അറ്റന്‍ഡ് ചെയ്തത് എക്സൈസ് ഉദ്യോഗസ്ഥരായിരുന്നു. ഇങ്ങനെ വിളിച്ച് സാധനം കൈപ്പറ്റാനായി വന്ന വിദ്യാര്‍ഥികളെയൊക്കെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യത്തിന്‍െറ ഗൗരവം പറഞ്ഞു മനസ്സിലാക്കി.
കേരളത്തിലങ്ങോളമിങ്ങോളം സ്കൂള്‍ വിദ്യാര്‍ഥികളെ മദ്യ-മയക്കുമരുന്ന് മാഫിയ പിടികൂടിയിരിക്കുന്നു എന്നതിന്‍െറ നേര്‍സാക്ഷ്യങ്ങളില്‍ ചിലതു മാത്രമാണ് മുകളില്‍ വിവരിച്ച അനുഭവങ്ങള്‍. സിഗരറ്റിലും പാന്‍പരാഗിലും തുടങ്ങി ഹാന്‍സ്, മദ്യം, കഞ്ചാവ് എന്നിവയിലേക്ക് വഴി മാറുന്നവര്‍.
ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ എന്നുവേണ്ട സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരുടെ മക്കള്‍ വരെ മയക്കുമരുന്നിന് അടിമകളാണ്. കൂട്ടുകാരുടെ നിര്‍ബന്ധവും രുചി അറിയാനുള്ള വ്യഗ്രതയും വിദ്യാര്‍ഥികളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നു. ചിലരൊക്കെ പ്രകൃതിവിരുദ്ധ ലൈംഗികതക്ക് ഇരയാക്കപ്പെടുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റുകളാണ് ഇതിന് പിന്നില്‍. സമൂഹത്തിലെ ഉന്നതന്മാര്‍ വരെ കഞ്ചാവു പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും സിനിമാ നടന്മാര്‍, സംവിധായകര്‍, സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയ എല്ലാ ജാതി മനുഷ്യരും കഞ്ചാവ് ഒരു തവണയെങ്കിലും ഉപയോഗിച്ചവരാണെന്നും അവര്‍ക്കാര്‍ക്കും ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ളെന്നും കഞ്ചാവ് വലിച്ചാല്‍ ബുദ്ധിശക്തി വര്‍ധിക്കുമെന്നുമുള്ള പ്രചാരണങ്ങള്‍ നടത്തിയാണ് ഏജന്‍റുമാര്‍ വിദ്യാര്‍ഥികളെ പ്രലോഭിപ്പിക്കുന്നത്. എത്ര ബോധവത്കരണം നടത്തിയിട്ടും ലഹരിയുടെ വഴികളില്‍ പുതിയ തന്ത്രങ്ങളുമായി കഴുകന്മാര്‍ കാത്തുനില്‍ക്കുകയാണ്.