പ്രവാസികള്‍ നാട്ടിലേക്ക്‌ അയയ്‌ക്കുന്ന പണത്തിന്‌ നികുതി കൂട്ടി

3 views
Skip to first unread message

PP A Latheef

unread,
Nov 20, 2014, 2:40:52 AM11/20/14
to
Picture
ന്യൂഡല്‍ഹി: വിദേശത്ത്‌ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ പണമയക്കുന്നതിന്‌ ചെലവ്‌ കൂട്ടുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം. പ്രവാസികളുടെ പണം നാട്ടിലേക്ക്‌ അയക്കുന്നതിന്‌ വിവിധ മണി ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌ ഓപ്പറേറ്റര്‍മാര്‍(എംടിഎസ്‌ഒ) ഈടാക്കുന്ന സര്‍വീസ്‌ ചാര്‍ജിന്‌ 12.36 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ്‌ ഫലത്തില്‍ പ്രവാസികള്‍ക്ക്‌ അധികഭാരമാകുന്നത്‌. 

നിലവില്‍ വിവിധ മണി ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌ ഓപ്പറേറ്റര്‍മാര്‍(എംടിഎസ്‌ഒ) ഏഴു ശതമാനം വരെ സര്‍വീസ്‌ ചാര്‍ജായി ഈടാക്കുന്നുണ്ട്‌. അവര്‍ ഈടാക്കുന്ന ഈ സര്‍വീസ്‌ ചാര്‍ജ്‌ അഥവാ കമ്മീഷന്‌ 12.36 ശതമാനം സേവനനികുതി ഈടാക്കാനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ രഹസ്യനീക്കം. ഇതുസംബന്ധിച്ച്‌ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്‌റംസ്‌ (സിബിഇസി) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്‌ പ്രകാരം തങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‌ അധികമായി നല്‍കേണ്ട സര്‍വീസ്‌ ടാക്‌സ്‌, മണി ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌ ഓപ്പറേറ്റര്‍മാര്‍ പ്രവാസികളില്‍ നിന്ന്‌ ഈടാക്കാന്‍ നിര്‍ബന്ധിതരാകും. ഫലത്തില്‍ ബാങ്കുകള്‍ക്കും പണവിനിമയ ഏജന്‍സികള്‍ക്കും നിലവില്‍ നല്‍കുന്നതിനേക്കാള്‍ സര്‍വീസ്‌ ചാര്‍ജ്‌ നല്‍കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകും. നാട്ടിലേക്ക്‌ പണം അയക്കുന്ന വിദേശ ഇന്ത്യക്കാരില്‍ ഏറിയപങ്കും മലയാളികളാണ്‌. ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 90,000 കോടി രൂപയാണ്‌ പ്രവാസികള്‍ കേരളത്തിലേക്ക്‌ അയച്ചത്‌. 

സംസ്ഥാനത്തെ ആകെയുള്ള ഉത്‌പാദനത്തിന്റെ 35 ശതമാനം വരും ഇത്‌. വരും വര്‍ഷങ്ങളില്‍ ഗുഡ്‌സ്‌ ആന്‍ഡ്‌ സര്‍വീസ്‌ ടാക്‌സ്‌ (ജിഎസ്‌ടി) എന്നപേരില്‍ പുതിയ നികുതി കൂടി വരുന്നതോടെ പണം നാട്ടിലേക്ക്‌ അയക്കുന്നതിന്‌ എംടിഎസ്‌ഒകള്‍ കൈപ്പറ്റുന്ന കമ്മീഷന്‌ 20 ശതമാനം വരെ സേവനനികുതി നല്‍കേണ്ടിവരും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വാങ്ങുന്ന കമ്മീഷനില്‍ നിന്നു കാര്യമായ വര്‍ധനവ്‌ ഏര്‍പ്പെടുത്താന്‍ എംടിഎസ്‌ഒ നിര്‍ബന്ധിതമാകും. 2012 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരും ഇത്തരത്തില്‍ സര്‍വീസ്‌ ചാര്‍ജിന്‍ന്മേല്‍ 12.36 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും വ്യാപകമായ എതിര്‍പ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പിന്‍വലിച്ചിരുന്നു. ഈ നിര്‍ദേശമാണ്‌ ഇപ്പോള്‍ വീണ്ടും സര്‍ക്കുലറായി ഇറങ്ങിയിരിക്കുന്നത്‌. വിദേശത്ത്‌, പ്രത്യേകിച്ച്‌ ഗള്‍ഫില്‍ കുറഞ്ഞ വരുമാനത്തിന്‌ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്‌ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം കനത്ത തിരിച്ചടിയാണ്‌. 

Reply all
Reply to author
Forward
0 new messages