തിരൂരിനടുത്ത് പരിയാപുരം സ്വദേശി വിദ്യാധരന്റെ വണ്ടി കണ്ടാല്‍
സംശയം തോന്നും. കാറ് ഓട്ടോറിക്ഷയാക്കിയതോ അതോ ഓട്ടോറിക്ഷ കാര്‍ ആക്കി മാറ്റിയതോ
എന്ന്. സംശയിക്കണ്ട, വണ്ടി ഓട്ടോറിക്ഷതന്നെ.16 വര്‍ഷം മുമ്പാണ് തിരൂരിനടുത്ത
പരിയാപുരം സ്വദേശി പരിയാപുരത്ത് വിദ്യാധരന്‍ ആദ്യമായി ഓട്ടോറിക്ഷ ഓടിച്ചത്.
പിന്നീടിങ്ങോട്ട് ഇത്രയുംകാലം വിദ്യാധരന്‍ ഓട്ടോ ഓടിച്ചുകൊണ്ടേയിരുന്നു. ബാക്കി
കിട്ടുന്ന സമയം നാട്ടിലെ തന്റെ പലചരക്ക് കടയിലും.

അങ്ങനെയിരിക്കെ വിദ്യാധരന്റെ മനസ്സില്‍ കാറ് വാങ്ങണമെന്ന മോഹമുദിച്ചു.
എന്നാല്‍ എത്ര മിച്ചംവെച്ചിട്ടും കാറ് വാങ്ങാന്‍ ആയില്ല. പിന്നെ കുറേദിവസം
പ്രതീക്ഷകളും നിരാശയും നിറഞ്ഞ ആലോചന. ഒടുവില്‍ ഉത്തരംകിട്ടി - തന്റെ ഓട്ടോറിക്ഷ
രൂപമാറ്റംവരുത്തി കാറാക്കുകതന്നെ. അങ്ങനെ സുഹൃത്തുക്കളായ അനീഷ്‌കുമാറിന്റെയും
കുട്ടന്റെയും സഹായത്തോടെ ജോലി തുടങ്ങി. കാത്തിരിപ്പിനൊടുവില്‍ വിദ്യാധരന്റെ
കെ.എല്‍ 10 കെ 365 നമ്പര്‍ ഓട്ടോറിക്ഷ 'ഓട്ടോകാറായി'. പിന്നില്‍നിന്ന്
നോക്കിയാല്‍ ഒരു അംബാസിഡര്‍ കാര്‍. പിന്നിലെ ബമ്പറും ഇന്‍ഡിക്കേറ്ററും
കാറിന്റേത് ഘടിപ്പിച്ചു. ഓട്ടോയുടെ പിറകിലെ എന്‍ജിനെ മറയ്ക്കുന്ന രൂപത്തില്‍ ഒരു
ഡിക്കിയുമുണ്ട്. പക്ഷേ ഡിക്കി തുറന്നാല്‍ വണ്ടിയുടെ എന്‍ജിനാണ് കാണുക.
വിദ്യാധരന്റെ വണ്ടിയുടെ മുന്‍ഭാഗം ഓട്ടോറിക്ഷയുടേത് തന്നെയാണ്. മുന്നിലെ സീറ്റ്
കിടന്നുറങ്ങാന്‍ പാകത്തിലാക്കിയിട്ടുണ്ട്. സൈഡ് ഗ്ലാസുകളും വെച്ചു.
ബുള്ളറ്റിന്റെ മഡ്ഗാര്‍ഡും വണ്ടിക്ക് മുകളില്‍ കാരിയറും ഘടിപ്പിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഇങ്ങനെയെല്ലാം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരോട് പറയാനായി
വിദ്യാധരന് ഒരു മറുപടിയുണ്ട്. അത് വണ്ടിയുടെ പിറകിലെ ഗ്ലാസില്‍
എഴുതിവെച്ചിട്ടുമുണ്ട് - 'ബികോസ് ഐആം ഡിഫറന്റ് യാ'.
വണ്ടിയില്‍ പഴയകാല
വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന രൂപത്തിലുള്ള ഒരു എയര്‍ഹോണും വെച്ചിട്ടുണ്ട്.
ഓട്ടോറിക്ഷ കാറാക്കി മാറ്റുന്ന 'ഫാക്ടറി'യില്‍നിന്ന് വിദ്യാധരന്റെ വാഹനം
പുറത്തിറങ്ങി എന്നറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. പകല്‍
തന്റെ പലചരക്ക് കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയാകും വണ്ടി. പലരും
കാറിനടുത്തുനിന്ന് ഫോട്ടോയെടുക്കും. 32,000 രൂപയാണ് രൂപമാറ്റം വരുത്തിയ വകയില്‍
വിദ്യാധരന് ചെലവായത്. വ്യത്യസ്തനാകാനുള്ള ശ്രമം വിദ്യാധരന്‍ ഇനിയും
ഉപേക്ഷിച്ചിട്ടില്ല. ഏതെങ്കിലുമൊരു മന്ത്രിയെക്കൊണ്ട് കന്നിയാത്ര നടത്തി
ഓട്ടോകാര്‍ ഉദ്ഘാടനംചെയ്യണമെന്നാണ് വിദ്യാധരന്റെ ആഗ്രഹം.
(Mathrubhumi)