കല്‍പറ്റ: ജീവിതത്തിനൊപ്പം മനസ്സിന്‍െറയും താളം നഷ്ടമായി ഒരുമ്മയും മൂന്നു മക്കളും. സമ്പന്നതയുടെ മടിത്തട്ടില്‍നിന്ന് പ്രാരബ്ധങ്ങളുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട കല്‍പറ്റ മണിയങ്കോട്ടെ പുളിയംപൊയില്‍ റജീനയുടെ സ്കൂള്‍ വിദ്യാര്‍ഥികളായ മൂന്നു മക്കളും മാനസിക വെല്ലുവിളിനേരിടുന്നവരാണ്. പട്ടിണിയും പരിവട്ടവും കൂടുകൂട്ടിയ, പൊളിഞ്ഞുവീഴാറായ വീട്ടില്‍ മക്കളെ ഏതുവിധം വളര്‍ത്തിക്കൊണ്ടുവരണമെന്നറിയാതെ ജീവിതം ഈ വീട്ടമ്മക്കുമുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറുന്നു.
ഒന്നര ദശാബ്ധംമുമ്പ് കല്‍പറ്റ നഗരത്തിന്‍െറ ഹൃദയഭാഗത്ത് അഞ്ചേക്കറിലധികം ഭൂമിയുണ്ടായിരുന്ന കുടുംബത്തിലെ അംഗമായ റജീന ഇപ്പോള്‍ മണിയങ്കോട്ടെ 10 സെന്‍റ് ഭൂമിയില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ രണ്ടുമുറി വീട്ടിലാണ് താമസം.
മേല്‍ക്കൂരയും ജനലുമൊക്കെ തകര്‍ന്നു കിടക്കുകയാണ്. വീടിനു തൊട്ടുമുന്നിലുള്ള കല്‍പറ്റ ക്ഷീരോല്‍പാദക സഹകരണസംഘം ഓഫിസില്‍ റജീന തൂപ്പുപണി ചെയ്ത് കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്‍െറ വരുമാനം. പട്ടിണിയോട് പടവെട്ടുന്ന കുടുംബത്തിന്‍െറ ദൈന്യതകണ്ട് സൊസൈറ്റി ഭാരവാഹികള്‍ ജോലി ഇവരെ ഏല്‍പിക്കുകയായിരുന്നു. ഭര്‍ത്താവ് സാലിഹിന് വല്ലപ്പോഴും മാത്രമേ ജോലി ഉണ്ടാവാറുള്ളൂ. മക്കള്‍ മൂവരും കല്‍പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിക്കുന്നത്.
മൂത്തമകള്‍ ഷഹാന 10ലും മകന്‍ മുഹമ്മദ് ഷഹീദ് ആറിലും ഇളയ മകള്‍ ഷഫ്ന ഫാത്തിമ അഞ്ചിലുമാണ്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്നത് റജീനക്ക് സ്വപ്നം മാത്രമാണിപ്പോള്‍. ആനുകൂല്യങ്ങള്‍തേടി എല്ലായിടത്തും അപേക്ഷ നല്‍കാറുണ്ട്. തകര്‍ന്നുവീഴാറായ വീട് നന്നാക്കാന്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് റജീന പറഞ്ഞു.