സമൂഹ സുരക്ഷിതത്വത്തിന്റെ താക്കോലാണ് നബി(സ) കൈമാറുന്നത്. അന്യോന്യം പുലര്‍ത്തേണ്ട ആദരവും മര്യാദയും ഇതിലേറെ മനോഹരമായി എങ്ങനെയാണ് വിവരിക്കുക? ശിക്ഷാര്‍ഹമായ കുറ്റങ്ങളെപ്പോലും പരസ്‌പരം പരതി നടക്കരുതെന്നുള്ള താക്കീതാണിത്. സ്വന്തം തിന്മകളെക്കുറിച്ച് വേവലാതിപ്പെടാതെ, അന്യന്റെ സ്വകാര്യതകളെപ്പറ്റി അസ്വസ്ഥരാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. `അല്ലാഹു പൊറുത്താലും ഞാന്‍ പൊറുക്കില്ല' എന്ന സമീപനം പുലര്‍ത്തുന്നവര്‍ക്കുള്ള നിര്‍ദേശവുമാണിത്.
പല തരക്കാര്‍ക്കിടയിലാണ് നമ്മുടെ ജീവിതം. സത്യവിശ്വാസികള്‍ക്കിടയില്‍ പോലും സ്വഭാവങ്ങള്‍ ബഹുവിധമുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുമുണ്ട്. അഥവാ, അല്ലാഹുവിന് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്. തിരുനബി(സ)ക്കും അതിന് കഴിഞ്ഞിരുന്നു. ``നിനക്ക് നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ?'' (94:1) എന്ന ഖുര്‍ആന്‍ വചനം നമുക്കു കൂടി ഉള്ളതാണല്ലോ. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഖനിയാണ് ഹൃദയം. ഹൃദയം വിശാലമായാല്‍, എല്ലാ നല്ല ഗുണങ്ങളും വിശാലമായുണ്ടാകും. അങ്ങനെയുള്ള കുറെയാളുകളുടെ കൂട്ടമാവണം സത്യവിശ്വാസികള്‍.
കണ്ടതെല്ലാം പറയാനോ കേട്ടതെല്ലാം പ്രചരിപ്പിക്കാനോ ഉള്ളതല്ല. ചിലതൊന്നും കണ്ടില്ലെന്ന് വിചാരിക്കണം. കേട്ടാലും കേള്‍ക്കാത്ത പോലെ ചിലപ്പോള്‍ നടിക്കേണ്ടിയും വരാം. അങ്ങനെയാണ് തിരുനബി(സ)യുടെ ഉത്തമ മാതൃക. ``തന്റെ കൂട്ടുകാരന് സംഭവിച്ച ഒരു തെറ്റ് ഒരാള്‍ അറിയുകയും എന്നിട്ട് അത് രഹസ്യമാക്കി വെക്കുകയും ചെയ്‌താല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും.'' (ത്വബ്‌റാനി)
മദ്യപിക്കുന്ന അയല്‍ക്കാരെക്കുറിച്ച് പരാതിപ്പെടാന്‍ ഒരുങ്ങിയ സുഹൃത്തിനോട് ഉഖ്‌ബതുബ്‌നു ആമിര്‍(റ) പറയുന്നത് ഈ തിരുവചനമാണ്: ``വല്ലവനും മറ്റൊരാളുടെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടിക്ക് ജീവന്‍ നല്‌കിയതുപോലെയാണവന്‍.'' (ഹാകിം 4:384)
ഉമര്‍(റ) നിര്‍ദേശിക്കുന്നതിങ്ങനെ: ``നിങ്ങളുടെ സഹോദരന് തെറ്റുപറ്റിയാല്‍, അയാളെ ആ വീഴ്‌ചയില്‍ നിന്ന് രക്ഷിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപമുണ്ടാകാനും, അല്ലാഹു അയാള്‍ക്ക് പൊറുത്തു കൊടുക്കാനും പ്രാര്‍ഥിക്കുക. ഒരിക്കലും അയാളുടെ കാര്യത്തില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്.'' (ബൈഹഖി)
ഈ ചരിത്രമൊന്ന് കേള്‍ക്കൂ; ഖലീഫ ഉമറും അബ്‌ദുര്‍റഹ്‌മാനിബ്‌നു ഔഫും മദീനാ തെരുവിലൂടെ പാതിരാവില്‍ നടക്കുകയായിരുന്നു. ഒരു വീട്ടില്‍ വലിയ ബഹളം! ഉമര്‍(റ) പറഞ്ഞു: ``ഇത് റബീഅതുബ്‌നു ഉമയ്യതിന്റെ വീടാണ്. അവിടെ അവരെല്ലാം മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. നാമെന്താണ് ചെയ്യേണ്ടത്?'' ഇബ്‌നുഔഫ് പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍, അല്ലാഹു നിരോധിച്ച കാര്യമാണ് നാമിപ്പോള്‍ ചെയ്യുന്നത്. അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുതെന്ന് നമ്മോട് പറഞ്ഞിട്ടില്ലേ? ഇതു കേട്ടപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ ഉമര്‍(റ) തിരിച്ചുപോന്നു. ഈ ചരിത്രം പറഞ്ഞ ശേഷം ഇമാം ഗസ്സാലി(റ) വിശദമാക്കുന്നു: ``ജനങ്ങളുടെ ന്യൂനതകള്‍ മറച്ചുവെക്കണമെന്നും അവരുടെ തെറ്റുകുറ്റങ്ങള്‍ അന്വേഷിച്ചു നടക്കരുതെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:200)
``നല്ലതു വിചാരിക്കല്‍ ശ്രേഷ്‌ഠമായ ഇബാദത്താണ്'' എന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. (ഇബ്‌നുഹിബ്ബാന്‍ 632) ``ഒരാളെക്കുറിച്ച് ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ പിന്നീടതിനെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ ശ്രമിക്കരുത്.'' (ഇബ്‌നുമാജ).
നന്മ മാത്രം കാണുകയും നന്മ മാത്രം പകരുകയും ചെയ്യേണ്ടവരാണ് നമ്മള്‍. കറയില്ലാത്ത മനസ്സുള്ളവര്‍ക്കേ വക്രതയില്ലാതെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. . അങ്ങനെയുള്ളവരെയാണ് അല്ലാഹുവന്നിഷ്‌ടം.നമ്മുക്കാതിനു കഴിയട്ടെ.