അറബിക്കല്യാണങ്ങളില്‍ സമുദായം ആരുടെ കൂടെയാണ് നില്‍ക്കേണ്ടത്? സമുദായ സംഘടനാ നേതാക്കന്‍മാരുടെ സംയുക്ത പ്രസ്താവനയുടെപശ്ചാത്തലത്തില്‍ ചില തീച്ചൂടുള്ള ചോദ്യങ്ങള്‍. സവാദ് റഹ്മാന്‍ എഴുതുന്നു
യത്തീംഖാന കല്യാണത്തിന്റെ പേരില്‍ സമുദായത്തെ താറടിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ ഇത്തരം വിവാഹ പ്രഹസനങ്ങളെ ന്യായീകരിക്കുക വഴി ഖുര്‍ആനിനെത്തന്നെയല്ലേ താറടിക്കുന്നത്? ആരോരുമില്ലാത്ത മക്കളെ സ്വന്തം മക്കളെന്നപോലെ സ്നേഹിക്കുന്ന അനാഥസംരക്ഷകരായ സന്‍മനസുകളെയല്ലേ കളങ്കപ്പെടുത്തുന്നത്? മലക്കുകളുടെ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന,സ്വര്‍ഗത്തിന്റെ സംഗീതം മുഴക്കുന്ന ഒട്ടനേകം അനാഥ സംരക്ഷണ കേന്ദ്രങ്ങളെയല്ലേ ചെളിവാരിയെറിയുന്നത്? പതിനാറ് വയസിലെ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തില്‍ മാത്രം ശരീഅത്ത് നിയമത്തെ കൂട്ടുപിടിക്കുന്നവര്‍ അനാഥകളെ അനാദരിക്കുന്നവര്‍ക്കെതിരായ ശരീഅത്ത് നിലപാടെന്തെന്ന് മിണ്ടുന്നേയില്ല.
ഈ വിവാദ വിവാഹ വിഷയത്തില്‍ മാധ്യമങ്ങള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥ? മൊഴി ചൊല്ലിപ്പോയ അറബി പുയ്യാപ്ല ഇനിയെന്നെങ്കിലും അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഹൌസ്ബോട്ടിനൊപ്പം വാടകക്കെടുക്കാന്‍ ഈ വക്കുപൊട്ടിയ ബന്ധവും പറഞ്ഞ് അവളുടെ വീടിന്റെ പൊളിഞ്ഞ വാതിലില്‍ മുട്ടുമായിരുന്നില്ലേ യത്തീംഖാനയിലെ മൂന്നാന്‍മാര്‍? പണപ്പോരിശയുടെ ഹുങ്കില്‍ മകളുടെ പ്രായം മാത്രമുള്ള ആ കുട്ടിയെ നിത്യദു:ഖത്തിന്റെ ഖബറിലേക്ക് തള്ളി മറവിയുടെ മണ്ണിട്ടുമൂടുമായിരുന്നില്ലേ ഈ സമുദായ നേതാക്കളെല്ലാം ചേര്‍ന്ന്?
ഇന്ത്യന്‍ മുജാഹിദീന്‍ കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയമുള്ള ഇന്‍ഡോ-അറബ് നാമമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടേത്. ശൈഖുന ഒരുവട്ടം വാ തുറന്നാല്‍ ചാനലടുക്കളകളില്‍ രണ്ടു ദിവസത്തേക്ക് വെക്കാനും പൊരിക്കാനുമുള്ള വകയായി. കേരളത്തിലെ ഒരു വിഭാഗം സുന്നി മുസ്ലിംകളുടെയും കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി എന്നിങ്ങനെ സകല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും വ്യാപാരപ്രമുഖകരുടെയും പ്രിയ പുരുഷനാണ് മുസലിയാര്‍. മറ്റൊരു വിഭാഗം സുന്നികളും പുരോഗമന ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്ന മുജാഹിദ് ഗ്രൂപ്പുകളും ജമാഅത്തെ ഇസ്ലാമിയും കാന്തപുരത്തിന്റെ മിക്ക നിലപാടുകളെയും കടുത്ത ഭാഷയില്‍ എതിര്‍ക്കാറുമുണ്ട്.
കാന്തപുരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ മുസ്ലിം സംഘടനകളുടെ തര്‍ക്ക വിതര്‍ക്കങ്ങളും ഖണ്ഡന സംവാദങ്ങളും പല പ്രദേശങ്ങളിലും സ്വൈര്യജീവിതത്തിനു വിഘാതം തീര്‍ത്തത് പലതവണ. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദം പടരവെ 16 വയസില്‍ കല്യാണം കഴിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പിഴച്ചുപോകുമെന്ന് ചാനല്‍ കാമറകള്‍ക്കുമുന്നില്‍ വന്ന് കാന്തപുരം പുലമ്പിയ നാള്‍ അത്ഭുതമെന്ന് പറയട്ടെ അയാളുടെ നിലപാടുകളെ മുച്ചൂടും എതിര്‍ത്തുപോരുന്ന സംഘടനകളോ അവയുടെ നേതാക്കളോ ഒരു മുരടനക്കം കൊണ്ടുപോലും കാന്തപുരത്തെ ചോദ്യം ചെയ്തില്ല.
ഇഷ്റത്ത് ജഹാനെ മോഡിയുടെ പോലീസ് തോക്കുകൊണ്ട് വെടിവെച്ചുവീഴ്ത്തിയെങ്കില്‍ വാക്കുകൊണ്ടും സംഘടിതമായ മൌനം കൊണ്ടും നമ്മുടെ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തിനുനേരെ നിറയൊഴിച്ചു ഈ മതപ്പോലീസുകാര്‍.
ചിന്തിക്കാനും പ്രതികരിക്കാനും ഭര്‍തൃസംഘടനകളുടെ നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റിന് കാത്തുനില്‍ക്കേണ്ടാത്ത ഒരു ചെറുകൂട്ടം ധീര വനിതകള്‍ ഈ മതനേതാക്കളുടെ തട്ടകമായ കോഴിക്കോട്ടങ്ങാടയില്‍ ഇവരുടെ കോലം കത്തിച്ചു.
ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) എന്ന സംഘടന മാത്രം അപലപിച്ച് പ്രസ്താവനയിറക്കി. എന്നാല്‍ ജി.ഐ.ഒയുടെ പിതൃ-മാതൃസംഘടനകള്‍ മൌനം അവലംബിച്ചു. കുപ്പായത്തിന്റെ പളപളപ്പിലും താടിയുടെ നീളത്തിലും ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഓരോ മതനേതാവും ഏറിയുംകുറഞ്ഞും ഒരു കാന്തപുരമാണ് എന്ന് വിളിച്ചു പറയുന്ന വഷളന്‍ മൌനം.

ചിന്തിക്കാനും പ്രതികരിക്കാനും ഭര്‍തൃസംഘടനകളുടെ നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റിന് കാത്തുനില്‍ക്കേണ്ടാത്ത ഒരു ചെറുകൂട്ടം ധീര വനിതകള്‍ ഈ മതനേതാക്കളുടെ തട്ടകമായ കോഴിക്കോട്ടങ്ങാടയില്‍ ഇവരുടെ കോലം കത്തിച്ചു.
സമുദായ സംഘടനകളുടെ പക്ഷം
ഈ മൌനയജ്ഞം പിന്നീട് ഭഞ്ജിക്കപ്പെടുന്നത് രണ്ടുമാസം കഴിഞ്ഞ് ഒരു അനാഥ പെണ്‍കുട്ടിയെ അവള്‍ താമസിച്ചിരുന്ന യത്തീംഖാന അധികൃതര്‍ യു.എ.ഇ പൌരന് വിവാഹം ചെയ്തു കൊടുത്ത വിവാദവുമായി ബന്ധപ്പെട്ടാണ്. പ്രതിസ്ഥാനത്തുള്ള കോഴിക്കോട്ടെ പ്രബലരും സമ്പന്നരുമായ സമുദായ പ്രഭുക്കള്‍ നടത്തുന്ന സ്ഥാപനത്തിനു വക്കാലത്തുമായി സംഘടനാപരവും ശാഖാപരവുമായ ഭിന്നതകള്‍ മാറ്റിവെച്ച് മൌലാനമാരും ശൈഖുനാമാരും രംഗത്തിറങ്ങി. മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത് ഹാജി (കോഴിക്കോട് ഖാദിമാര്‍), കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ (സെക്രട്ടറി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), ടി.പി. അബ്ദുല്ലക്കോയ മദനി (പ്രസിഡന്റ്, കേരള നദ്വത്തുല്‍ മുജാഹിദീന്‍), ടി. ആരിഫലി (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), ഡോ. ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ ഇസ്ലാഹീ മൂവ്മെന്റ്), പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് (മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍), ഡോ. ഫസല്‍ ഗഫൂര്‍ (പ്രസിഡന്റ് എം.ഇ.എസ് കേരള), ഉമ്മര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍ കേരള), പി.ടി. മൊയ്തീന്‍കുട്ടി (ജനറല്‍ സെക്രട്ടറി എം.എസ്.എസ്), അഡ്വ. എം. മുഹമ്മദ് (കണ്‍വീനര്‍, ഓര്‍ഫനേജ് കോഓഡിനേഷന്‍ കമ്മിറ്റി) എന്നിങ്ങനെ കേരളത്തിലെ എണ്ണം പറഞ്ഞ 12 മുസ്ലിം സമുദായ -സംഘടനാ നേതാക്കള്‍ പേരുവെച്ചിറക്കിയപ്രസ്താവന വിവാദ വിവാഹവുമായി ബന്ധപ്പെട്ട് സമുദായത്തെയും സ്ഥാപനത്തെയും മാധ്യമ വിചാരണ ചെയ്യുന്നതിനെ അപലപിച്ചു.
പതിനെട്ട് ദിവസത്തെ ദാമ്പത്യത്തിനുശേഷം ഈ പതിനേഴുകാരിയെ വിവാഹമോചനം ചെയ്ത് മടങ്ങിയവനെ ഒരക്ഷരം കൊണ്ടുപോലും വേദനിപ്പിക്കാത്ത, മുത്തലാക്കിന്റെ അനിസ്ലാമികതയെ ചോദ്യം ചെയ്യാത്ത പ്രസ്താവന വിവാഹത്തിന്റെ സാധുതയും യത്തീംഖാന ഭാരവാഹികളെയും ന്യായീകരിച്ചും മുന്നേറുന്നു.സ്റ്റഡീ ക്ലാസുകളിലും പാതിരാ പ്രസംഗങ്ങളിലും സിഡി പ്രഭാഷണങ്ങളിലും അനാഥ സംരക്ഷണത്തിന്റെ ശ്രേഷ്ഠതകളെയും പ്രവാചക മാതൃകയെക്കുറിച്ചും വാതോരാതെ പറയുന്ന പണ്ഡിതവര്യര്‍ക്ക് വഞ്ചിക്കപ്പെട്ട ഒരു അനാഥപെണ്‍കുട്ടിയുടെ കണ്ണീരിനെ കുറിച്ച് തെല്ലുമില്ല ബേജാറ്.

സ്റ്റഡീ ക്ലാസുകളിലും പാതിരാ പ്രസംഗങ്ങളിലും സിഡി പ്രഭാഷണങ്ങളിലും അനാഥ സംരക്ഷണത്തിന്റെ ശ്രേഷ്ഠതകളെയും പ്രവാചക മാതൃകയെക്കുറിച്ചും വാതോരാതെ പറയുന്ന പണ്ഡിതവര്യര്‍ക്ക് വഞ്ചിക്കപ്പെട്ട ഒരു അനാഥപെണ്‍കുട്ടിയുടെ കണ്ണീരിനെ കുറിച്ച് തെല്ലുമില്ല ബേജാറ്.
ഈ വിവാദ വിവാഹ വിഷയത്തില്‍ മാധ്യമങ്ങള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥ? മൊഴി ചൊല്ലിപ്പോയ അറബി പുയ്യാപ്ല ഇനിയെന്നെങ്കിലും അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഹൌസ്ബോട്ടിനൊപ്പം വാടകക്കെടുക്കാന്‍ ഈ വക്കുപൊട്ടിയ ബന്ധവും പറഞ്ഞ് അവളുടെ വീടിന്റെ പൊളിഞ്ഞ വാതിലില്‍ മുട്ടുമായിരുന്നില്ലേ യത്തീംഖാനയിലെ മൂന്നാന്‍മാര്‍? പണപ്പോരിശയുടെ ഹുങ്കില്‍ മകളുടെ പ്രായം മാത്രമുള്ള ആ കുട്ടിയെ നിത്യദു:ഖത്തിന്റെ ഖബറിലേക്ക് തള്ളി മറവിയുടെ മണ്ണിട്ടുമൂടുമായിരുന്നില്ലേ ഈ സമുദായ നേതാക്കളെല്ലാം ചേര്‍ന്ന്?
എവിടായിരുന്നു സാഹിബേ അന്നൊക്കെ?
സമുദായം അന്യായമായ മാധ്യമ വിചാരണക്ക് ഇരയായിട്ടുണ്ട്, ഇപ്പോഴല്ല, പലവട്ടം. ഭീകരവാദത്തിന്റെ ചോരപുരണ്ട കുപ്പായവും മുള്‍തൊപ്പിയും സമുദായത്തിനുമേല്‍ അണിയിക്കാന്‍ മാധ്യമങ്ങള്‍ ആവുമ്പോഴെല്ലാം വ്യഗ്രത കാണിക്കാറുമുണ്ട്. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ സംശയത്തീയാല്‍ കരിയിച്ച ലൌജിഹാദ് വിവാദകാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്യൂറോ ചീഫോ ശാഖാ പ്രമുഖോ എന്ന് സന്ദേഹിച്ച് പോകും വിധത്തില്‍ സംഘ്പരിവാര്‍ നേതാക്കളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിഷംപുരട്ടിയ വാദങ്ങള്‍ ഏറ്റെടുത്ത് വേട്ടയാടിയിട്ടുണ്ട് സമുദായത്തെ. പക്ഷെ അക്കാലത്ത്് അതിനെ എതിരിടാന്‍ ഈ നേതാക്കളില്‍ പകുതിപേര്‍ പോലുമുണ്ടായിരുന്നില്ലെന്ന് ഖേദപൂര്‍വം ഓര്‍മപ്പെടുത്തേണ്ടി വരുന്നു.
തലസ്ഥാന നഗരിയിലെ ബീമാപ്പള്ളിയില്‍ കേരളാ പോലീസ് അന്യായ വെടിവെപ്പിലൂടെ ആറ് മനുഷ്യരെ കൊല്ലുകയും അന്‍പതിലേറെ പേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും ഒരു വരി പ്രസ്താവനപോലും ഇവരുടെ സംയുക്താഭിമുഖ്യത്തില്‍ ഇറങ്ങിയിട്ടില്ല. ബീമാപ്പള്ളിയില്‍ കൊല്ലപ്പെട്ടത് വമ്പന്‍ സമ്മേളനങ്ങള്‍ക്കായി വാരിക്കോരി സംഭാവന നല്‍കാന്‍ മല്‍സരിക്കുന്ന പ്രമാണിമാരായിരുന്നില്ല, മറിച്ച് കടലിനോട് മല്ലിട്ട് അഷ്ടിക്ക് വക കണ്ടെത്തുന്ന കീഴാളരായ ഒരു കൂട്ടം ദലിത് മുസല്‍മാന്‍മാരായതു കൊണ്ടാണല്ലോ കൃത്യം നടന്ന് നാലുവര്‍ഷമായിട്ടും തുടരുന്ന ക്രൂരമായ നീതി നിഷേധം മുസ്ലിം മുഖ്യധാരയെ അലോസരപ്പെടുത്താത്തത്. ചേകനൂര്‍ മൌലവി എന്നൊരു സഹപണ്ഡിതന്‍ എവിടെ എന്ന് കണ്ണാടിക്കു മുന്നില്‍ നിന്ന് ചോദിക്കാന്‍ പോലും ഈ പന്ത്രണ്ടുപേരില്‍ എത്രയാള്‍ക്കുണ്ട് ധൈര്യം? ഇത്ര ശക്തമായ ഭാഷയില്‍ യഥാസമയം സംഘടിതമായ പ്രസ്താവന ഇറക്കിയിരുന്നുവെങ്കില്‍ ഈ കുറിപ്പില്‍ ഒപ്പുവെക്കുന്ന പതിമൂന്നാമത്തെയാളുടെ പേര് അബ്ദുന്നാസിര്‍ മഅ്ദനി എന്നായിരിക്കില്ലെ?

അവളുടെ വിങ്ങലൊന്നു കേള്‍ക്കുന്നതിന് പകരം യതീംഖാനാ മേലാളന്‍മാര്‍ക്കും സമുദായ പ്രമാണിമാര്‍ക്കും പൊള്ളിയോ എന്നു തൊട്ടുനോക്കാനും അവര്‍ക്കുവേണ്ടി അവളെ കാര്‍ക്കിച്ചു തുപ്പാനും ക്യൂ നില്‍ക്കുകയായിരുന്നില്ലേ ഇപ്പറഞ്ഞ നേതൃത്വം?
ഏറെ നാളായി സമുദായത്തെ ബന്ദിയാക്കിക്കൊണ്ട് മുസ്ലിം അവകാശ സംരക്ഷണം എന്ന വ്യാജേന ഒരു കൂട്ടം സംഘടനാ നേതാക്കളും പണ്ഡിതരും ചേര്‍ന്ന് നേടിയെടുക്കുന്നതും സംരക്ഷിക്കുന്നതും വ്യവസായ പ്രമാണിമാരുടെയും പുരുഷന്‍മാരുടെയും സമ്പന്ന മധ്യവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ മാത്രമാണ്. വരേണ്യരുടെ ആവശ്യങ്ങളും ആര്‍ത്തികളും ദുശãാഠ്യങ്ങളും നടപ്പാക്കാന്‍ പണിപ്പെടുന്ന അവരുടെ ഭൂപടത്തിനു പുറത്താണ് സ്ത്രീകളുടെയും കുട്ടികളുടെയും കീഴാള ജീവിതങ്ങളുടെയും അവകാശങ്ങള്‍.

അറബിക്കടലോരത്തും നിളാതീരത്തും സമ്മേളനങ്ങള്‍ നടത്തി ഉശിരന്‍ പ്രമേയങ്ങളിറക്കി പിരിയുന്ന മുസ്ലിം വനിതാ സംഘടനകള്‍ അകലങ്ങളിലെ അമേരിക്കയെ വെല്ലുവിളിക്കുന്നതിന്റെ നാലിലൊന്ന് ആവേശം കണ്‍മുന്നിലെ അധിനിവേശവും അനീതിയും ചെറുക്കാന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരം കണ്ടെത്താനായേനെ
വേണ്ട, നിങ്ങളുടെ ഒരാളുടെയും പിന്‍ബലമില്ലാതെ ”എനിക്കിനിയും പഠിക്കണം, എന്റെ ഗതി ഇനിയൊരാള്‍ക്കുമുണ്ടാവരുത്” എന്ന് പതിഞ്ഞ ശബ്ദത്തിലെങ്കിലും ഉറച്ച കരളോടെ പറയുന്ന ആ പെണ്‍കുട്ടി തല്ലിക്കൊഴിക്കപ്പെട്ട സ്വപ്നങ്ങളുമായി വഴിയരികില്‍ തള്ളിയിടപ്പെട്ട ഒരു തലമുറയുടെ പ്രതീക്ഷയാണ്. അവളുടെ പോരാട്ടത്തിന്, പഠിക്കാനും മുന്നേറാനുമുള്ള മോഹത്തിന് ജിഹാദ് എന്നല്ലാതെ മറ്റൊരു വിശേഷണവും യോജിക്കില്ല തന്നെ.