1) ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന് അല്ലാഹു എന്റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി(സ) അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍ നിന്ന് എന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്റെ മേല്‍ നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി: അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
2)അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)