ഉമ്മയെ മാത്രം പുകഴ്ത്തി എഴുതുമ്പോള്‍ ഓര്‍ക്കുക;
ആ മഷിയുടെ മണം ഉപ്പയുടെ വിയര്‍പ്പിന്‍റെ സുഗന്ധമാണെന്ന്.
ലേബര്‍ റൂമിനു പുറത്തൊരു വരണ്ട നടത്തമുണ്ട്.
അകത്തെ നിലവിളിയോടൊപ്പം ''അല്ലാഹുവേ'' യെന്നു പറഞ്ഞ് പിടയുന്നൊരു ഹൃദയമുണ്ട്.
ചിരിക്കാതെ ചിരിച്ചും, ഇരിക്കാതെ ഇരുന്നും, പറയാതെ പറഞ്ഞും
ഒരു കുഞ്ഞിക്കരച്ചില്‍ തേടുന്നൊരു നോട്ടമുണ്ട്.
മണിക്കൂറുകള്‍ കൊണ്ട് ഒരു ഗര്‍ഭകാലം പേറിയ കണ്‍കോണിലെ നനവിന്‍റെ പേരു തന്നെയാണ് ഉപ്പ!
ഉപ്പ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ‘ധൈര്യം’ എന്ന വാക്ക് ചേര്‍ത്ത് വെയ്ക്കാന്‍ തോന്നുന്നതെന്തു കൊണ്ടാണ്?
പിച്ച വച്ചു നടക്കുന്ന പ്രായത്തില്‍ കാലിടറി വീണപ്പോളെല്ലാം, കണ്ണടച്ച് ഭയപ്പാടോടെ നില്‍ക്കുന്ന ഉമ്മയെ മാറ്റി നിര്‍ത്തി, ധൈര്യം തന്ന് വീണ്ടും വീണ്ടും നിവര്‍ന്ന് നടക്കുവാന്‍ പഠിപ്പിച്ചതാരാണ്?
ഉമ്മയ്ക്ക് തടുക്കാന്‍ പറ്റാത്ത കുസൃതികള്‍ കാണിച്ചപ്പോഴെല്ലാം നല്ല ചുട്ട അടി തന്ന് നേര്‍ വഴിയ്ക്ക്
നയിച്ചതാരാണ്?
ഉപ്പ ഒരു ഭയങ്കരനെന്ന് കരുതി ഉമ്മയുടെ നെഞ്ചോട് ചേര്ന്ന് തേങ്ങിക്കരയുമ്പോള്‍ ഉള്ളുരുകിയത് ആരുടെയാണ്?
മുഖത്ത് ദേഷ്യം പ്രകടിപ്പിക്കുമ്പോഴും കുഞ്ഞിനൊരുപാട് വേദനിച്ചോയെന്ന്
ഉമ്മയോട് ആംഗ്യം ചോദിക്കുന്നതാരാണ്?
തന്നോടിഷ്ടക്കേട് കാണിച്ചാലും ഉമ്മയെ നമ്മൾ കൂടുതല്‍ സ്നേഹിക്കുന്നതില്‍ സന്തോഷിക്കുന്നതാരാണ്?
ഓരോരുത്തരുടെയുംപേരിനു പിന്നിലെ വാല്‍പ്പേരാണോ ഉപ്പ?
അല്ലേയല്ല.
കുടുംബമാവുന്ന വാഹനത്തിന്‍റെ സാരഥിയാണ് ഉപ്പ=
.
മക്കള്‍ക്ക് മാതൃകാപുരുഷന്‍ ആയി, വീടിനു മൊത്തം തണല്‍ ആയി, മഞ്ഞിലും മഴയിലും വെയിലിലും തളരാതെ മുന്നേറുന്നവനാണ് ഉപ്പ .
.
മുഖം കറുപ്പിച്ചും, സ്നേഹിച്ചും, ലാളിച്ചും അങ്ങെനിക്ക് മുന്‍പില്‍ തുറന്നു കാട്ടിയത് നന്മയുടെ നിറമുള്ള യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കുള്ള വിശാലമായ ജാലകമാണ്.
ശരിയായത് തിരഞ്ഞെടുക്കാനും, തെറ്റെന്നു തോന്നുന്നത് ത്യജിക്കാനും, നൊമ്പരങ്ങളുടെ കൊടുംകാറ്റടിക്കുമ്പോഴും കെടാതെ ആളിപ്പടരാനും പഠിപ്പിച്ച അദ്ധ്യാപകനാണ് നിങ്ങൾ!
ഒന്നുമടിച്ചേല്‍പ്പിക്കാതെ എന്‍റെതായ വഴികളില്‍ താങ്ങായി കൂടെ നിന്ന്,
എന്‍റെ വിശ്വാസങ്ങളില്‍ നിന്നെന്നെ പിന്തിരിപ്പിക്കാതെ,
സ്വപ്നങ്ങളില്‍ എന്നെ തളച്ചിടാതെ,
ഉപ്പാ എന്നഭിമാനത്തോടെ,
അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിച്ചു
വിളിക്കാന്‍ പഠിപ്പിച്ചതിന് ഏതക്ഷരങ്ങള്
കടമെടുത്താണ് ഉപ്പാ ഈ നന്ദി ഞാന് നിങ്ങൾക്ക് സമ്മാനിക്കേണ്ടത്?
°lov u ഉപ്പാ..